കൊട്ടാരക്കര: കാലങ്ങളേറെയായി നാട്ടുകാ‌ർ കാത്തിരുന്ന കൊട്ടാരക്കര-നെടുവത്തൂർ കുടിവെള്ളപദ്ധതിക്ക് അനുമതിയായി. 29.40 കോടി ചെലവിലുള്ള ഒന്നാംഘട്ടത്തിന് മന്ത്രിസഭായോഗം അനുമതിനൽകി. കൊട്ടാരക്കര നഗരസഭയിലും നെടുവത്തൂർ ഗ്രാമപ്പഞ്ചായത്തിലും എല്ലാ പ്രദേശങ്ങളിലും എല്ലാസമയവും കുടിവെള്ളം ലഭിക്കത്തക്കരീതിയിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നിർദേശത്തെ തുടർന്നു ജലഅതോറിറ്റി സമർപ്പിച്ച പദ്ധതിക്ക് റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതി ലഭിച്ചത്.

സ്വന്തം കുടിവെള്ളപദ്ധതികളില്ല

നിലവിൽ കൊട്ടാരക്കരയിലും നെടുവത്തൂരിലും സ്വന്തമായി കുടിവെള്ളപദ്ധതികളില്ല. കുണ്ടറ കുടിവെള്ള പദ്ധതിയിലൂടെയുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഉയർന്ന പ്രദേശങ്ങളിൽ ജലം എത്താറുമില്ല. വേനൽക്കാലത്ത് ടാങ്കറുകളിൽ ജലവിതരണം നടത്തും. പദ്ധതി പൂർത്തിയാകുന്നതോടെ നഗരസഭയിലെയും നെടുവത്തൂരിലെയും എല്ലാ വീടുകളിലും കുടിവെള്ളമെത്തുമെന്നാണ് പ്രതീക്ഷ.

ഒന്നാം ഘട്ടത്തിൽ

  1. തെങ്ങോലിക്കടവിൽ കിണർ നിർമ്മാണം
  2. ഉഗ്രൻകുന്നിൽ 16 എം.എൽ.ഡി ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണം
  3. നെടുവത്തൂർ പഞ്ചായത്ത് ലഭ്യമാക്കുന്ന സ്ഥലത്ത് നിർമ്മിക്കുന്ന 18 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി
  4. തെങ്ങോലിക്കടവിൽ നിന്ന് ഉഗ്രൻകുന്നിലേക്കുള്ള 11 കിലോമീറ്റർ ദൂരത്തിൽ പമ്പിംഗ് മെയിൻ
  5. 510 എച്ച്.പിയുടെ വി.ടി പമ്പ്‌സെറ്റ്
  6. 560 എച്ച്.പി പമ്പ്‌സെറ്റുകൾ സ്ഥാപിക്കാനുള്ള സ്ഥാപനം

കേന്ദ്രപദ്ധതിയായ അമൃതിൽ ഉൾപ്പെടുത്തി പദ്ധതിക്ക് പണം അനുവദിക്കാത്തതിനെ തുടർന്നാണ് റീബിൽഡ്‌കേരള ഇനിഷ്യേറ്റിവിൽപ്പെടുത്തി പണം ലഭ്യമാക്കിയത്. ഉഗ്രൻകുന്നിൽ നിർമ്മിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും ജലസംഭരണിയുടെയും നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കൊട്ടാരക്കര നഗരസഭയോടും നെടുവത്തൂർ ഗ്രാമപഞ്ചായത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.എൻ.ബാലഗോപാൽ

മന്ത്രി