മാപ്രാണം: കനത്ത മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് മാപ്രാണത്ത് വീടിനും, വീട്ടുപകരണങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. മാപ്രാണം റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന പാങ്ങാട്ടിൽ ജയപ്രസാദിന്റെ വീടിനാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഇടിവെട്ടുമ്പോൾ വീടിനകത്ത് ഭാര്യ സിന്ധുവും, മകനും മാത്രമുണ്ടായിരുന്നുള്ളു. കാതടപ്പിക്കുന്ന ശബ്ദവും, എന്തൊക്കെയോ തകർന്നു വീഴുന്ന ശബ്ദവും ഉണ്ടായതായും തുടർന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് ജയപ്രസാദ് പറഞ്ഞു.
കോൺക്രീറ്റ് മേൽക്കൂരയുള്ള വീടിന്റെ സ്വീകരണമുറിയിലെ ടൈലുകൾ ഇളകിത്തെറിച്ച് തറയിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. പല ഭിത്തികളിലും വിള്ളൽ വീഴുകയും മൂന്ന് ജനൽപാളികൾ തകരുകയും ചെയ്തിട്ടുണ്ട്. വീട്ടുമുറ്റത്ത് നിന്നിരുന്ന വലിയ ഈട്ടിമരത്തിന്റെ കടയ്ക്കൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.
ഇടിമിന്നലിനെ തുടർന്ന് സമീപത്തെ വൃക്ഷങ്ങളുടെ ഇലകൾ കത്തിക്കരിഞ്ഞ അവസ്ഥയിലാണ്. പ്രദേശത്തെ പല വീടുകളിലും ടി.വി, റഫ്രിജറേറ്റർ, ഇൻവെർട്ടർ, ഫാൻ തുടങ്ങിയ ഉപകരണങ്ങൾ നശിച്ചതായി അയൽവാസികൾ പറഞ്ഞു.