ഇരിങ്ങാലക്കുട: കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്ന് സർവീസ് നടത്തിയ ഓണാഘോഷ ഉല്ലാസയാത്രകൾ ലാഭത്തിൽ. അഞ്ച് ദിവസങ്ങളിലായി ആറ് സ്ഥലങ്ങളിലേക്ക് നടത്തിയ ഒമ്പത് യാത്രകളിൽ നിന്നായി 3.20 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. സെപ്തംബർ നാലു മുതലാണ് വാഗമൺ, മലമ്പുഴ, മൂന്നാർ ജംഗിൾ സഫാരി, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, മലക്കപ്പാറ, നെല്ലിയാമ്പതി എന്നീ സ്ഥലങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തിയത്.

നാല്, അഞ്ച്, ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളിലായി 2,540 കിലോമീറ്ററാണ് യാത്ര നടത്തിയത്. ഒരു കിലോമീറ്ററിന് 126 രൂപ വീതം കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു. നെല്ലിയാമ്പതിയിലേക്ക് ദിവസവും യാത്ര നടത്തിയിരുന്നു. മറ്റ് ദിവസങ്ങളിൽ ഓരോ വണ്ടികളാണ് സർവീസ് നടത്തിയത്. കൂടുതൽ സർവീസ് നടത്താൻ അവസരമുണ്ടായിരുന്നെങ്കിലും വണ്ടി ലഭിക്കാത്തതിനാൽ യാത്രകൾ വെട്ടിച്ചുരുക്കുകയായിരുന്നു. ഇതോടൊപ്പം തീരുമാനിച്ചിരുന്ന കുമരകം, ഗവി എന്നീ യാത്രകൾ ഒഴിവാക്കേണ്ടിവന്നു. സാധാരണ യാത്രകളേക്കാൾ ഇത്തരം ഉല്ലാസയാത്രകൾ കെ.എസ്.ആർ.ടി.സിക്ക് വലിയ തോതിൽ ലാഭമുണ്ടാക്കുന്നുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. നിലവിലുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇത്തരം യാത്രകൾ നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് പല ട്രിപ്പുകളും ഒഴിവാക്കാൻ കാരണം. കൂടുതൽ ബസുകൾ അനുവദിച്ചാൽ അതനുസരിച്ച് യാത്രകൾ ഒരുക്കാനാകുമെന്ന് ജീവനക്കാർ പറഞ്ഞു. ഓണാഘോഷ യാത്രയുടെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ചിരുന്ന ആഴക്കടൽ അടക്കം അഞ്ചുമണിക്കൂർ നീണ്ടുനിൽക്കുന്ന ആഡംബര കപ്പൽ യാത്ര 22ന് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.