തിരുവനന്തപുരം: കാൻസർ രോഗിയായ ഭർത്താവിന്റെ ചികിത്സാ ആനുകൂല്യങ്ങൾക്ക് പുതിയ റേഷൻ കാർഡിനായി റസിഡൻഷ്യൽ സർട്ടിഫിക്കറ്റിന് അപേക്ഷിച്ച വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും അപേക്ഷ നിരസിക്കുകയും ചെയ്ത ഇടവ ഗ്രാമപഞ്ചായത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.

ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ഗോപകുമാർ, ഹെഡ് ക്ലാർക്ക് വിനോദ്കുമാർ, സെക്ഷൻ ക്ലാർക്ക് സലീന എന്നിവർക്കെതിരെ ഇടവ എ.കെ.ജി നഗർ സ്വദേശിനി എ. ബിനമോളുടെ പരാതിയിലാണ് നടപടി. 2021 ആഗസ്​റ്റ് 9ന് ഇടവ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകിയത്. പരാതിക്കാരി താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കോടതി വ്യവഹാരത്തിലാണെന്ന ന്യായം പറഞ്ഞ് ആഗസ്​റ്റ് 31 ന് അപേക്ഷ നിരസിച്ചതായും പരാതിയിൽ പറയുന്നു.

ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടിട്ടും റസിഡൻഷ്യൽ സർട്ടിഫിക്ക​റ്റ് നൽകാൻ ഉദ്യോഗസ്ഥർ തയാറായില്ല. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം നിലയിൽ നൽകിയ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരി റേഷൻകാർഡിന് അപേക്ഷിച്ചു. അപേക്ഷയിലെ കെട്ടിട നമ്പറിൽ വ്യത്യാസമുണ്ടായതുകൊണ്ടാണ് സർട്ടിഫിക്ക​റ്റ് നൽകാൻ കാലതാമസമുണ്ടായതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കെട്ടിടനമ്പറിൽ വ്യത്യാസമില്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.

മൂന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥരെയും ഹിയറിംഗ് നടത്തിയ കമ്മിഷൻ ഉദ്യോഗസ്ഥരുടെ വാദങ്ങൾ അംഗീകരിച്ചില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുള്ളതായി കമ്മിഷൻ വിലയിരുത്തി. സ്വീകരിച്ച നടപടികൾ ഒക്ടോബർ 12 നകം പഞ്ചായത്ത് ഡയറക്ടർ കമ്മിഷനെ അറിയിക്കണം. ഒക്ടോബർ 18 ന് കേസ് വീണ്ടും പരിഗണിക്കും.