തിരുവനന്തപുരം: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നീതിയുടെ വക്താവായിരുന്നുവെന്നും ബുദ്ധിയും ഹൃദയവും സന്തുലിതമായി പ്രവർത്തിച്ച നിയമജ്ഞനായിരുന്നുവെന്നും നിയുക്തമന്ത്രി എം.ബി. രാജേഷ്. ദ ലാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2021ലെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന മതാചാരങ്ങൾക്കും മുകളിലാണെന്നും തുല്യതയെ മാനിക്കാത്ത ഒരു നിയമവും സാധുവല്ലെന്നും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഉറച്ചുവിശ്വസിച്ചിരുന്നു. ഭരണഘടനയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കൂറുമാണ് അദ്ദേഹത്തിൽ നിന്ന് നമ്മൾ ഏറ്റുവാങ്ങേണ്ട പിന്തുടർച്ച. അതുകൊണ്ടാണ് താൻ നിയമസഭാ സ്പീക്കറായപ്പോൾ ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ളിയുടെ നടപടിക്രമങ്ങൾ മുഴുവൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണമെന്നത്. ഇന്ത്യ റിപ്പബ്ളിക്കായതിന്റെ 75-ാം വാർഷികമായ 2025 ജനുവരി 26ന് പരിഭാഷ പൂർത്തിയാക്കുന്ന രീതിയിലാണ് ജോലികൾ പുരോഗമിക്കുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു. 50,000 രൂപയും മെമന്റോയും പ്രശസ്തിപത്രവുമടങ്ങിയ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്കാരം പത്മശ്രീ ജേതാവു കൂടിയായ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. മഹേഷ് ചന്ദ്ര മേത്തയ്ക്ക് എം.ബി. രാജേഷ് നൽകി. ദ ലാ ട്രസ്റ്റ് രക്ഷാധികാരി അഡ്വ. എം. ഷഹീദ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് എ. ബദറുദ്ദീൻ, കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ. എൻ. അനിൽകുമാർ, അഡിഷണൽ അഡ്വ. ജനറൽ കെ.പി. ജയചന്ദ്രൻ, നുവൽസ് മുൻ വൈസ് ചാൻസലർ ഡോ. എൻ.കെ. ജയകുമാർ, സുപ്രീംകോടതി അഭിഭാഷക അഡ്വ. സ്വീനാ നായർ, ദ ലാ ട്രസ്റ്റ് ലീഗൽ എയ്ഡ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്. അജിത്ത്, ദ ലാ ട്രസ്റ്റ് സെക്രട്ടറി അഡ്വ. പ്രേമകുമാർ കെ., ട്രസ്റ്റ് ചെയർമാൻ അഡ്വ. സന്തോഷ്കുമാർ പി., അഡ്വ. ജോസഫ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.