onam

സമാധാനവും സന്തോഷവും നിറഞ്ഞ ഐക്യസുന്ദരമായ ലോകം കാംക്ഷിക്കുന്ന ജനങ്ങൾക്ക് ഓണം പ്രതീക്ഷയുടെ ദീപനാളമാണ്. സമൃദ്ധിയും സമഭാവനയുമാണ് ഓണത്തിന്റെ സന്ദേശം. കള്ളവും ചതിയുമില്ലാതെ മനുഷ്യർ മമതയോടെ കഴിഞ്ഞിരുന്ന കാലം. സമത്വസുന്ദരമായ ആ ഭൂതകാലത്തെ പുനഃസൃഷ്ടിക്കാനുള്ള അഭിവാഞ്ഛയാണ് ഓണത്തിന് അപൂർവ ചാരുത പകരുന്നത്. മാനവികതയുടെ വീഥി കൂടുതൽ വിശാലവും വിപുലവുമാക്കാനുള്ള ചരിത്രബോധവും സാമൂഹികധാരണയും സൃഷ്ടിക്കാനുള്ള പ്രേരണയുമാണ് ഓണം. സാധാരണ ജീവിതത്തിലുള്ള വൈവിദ്ധ്യങ്ങൾക്കു നടുവിൽ പരമമായ ഏകത്വത്തിന്റെ വിളംബരം കൂടിയാണിത്. എന്നാൽ ആഘോഷ മുഹൂർത്തത്തിൽ മാത്രം ഈ 'ഐക്യം" യാഥാർത്ഥ്യമായാൽ മതിയോ? നാനാത്വം മിഥ്യയാണെന്ന് ഉദ്‌ഘോഷിച്ചവർ തന്നെയാണ് ഇവിടെ വിഭാഗീയതയുടെ കൊടിക്കൂറകൾ ഉയർത്തിയത്. സങ്കുചിത ചിന്തകളും വിഭാഗീയ ശാഠ്യങ്ങളും സമൂഹത്തെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുമ്പോൾ മാനവ സാഹോദര്യത്തിന്റെ മഹാസന്ദേശങ്ങളാണ് നമുക്ക് സാന്ത്വനവും സമാശ്വാസവുമാകുന്നത്. ജാതിഭേദവും മതദ്വേഷവുമില്ലാത്ത സമൂഹത്തിൽ മാത്രമേ മനുഷ്യസാഹോദര്യം യാഥാർത്ഥ്യമാകൂ. ഈ സമത്വവീക്ഷണമാണ് എല്ലാ മുന്നേറ്റങ്ങളുടെയും മുഖ്യധാരയായി നിലകൊള്ളുന്നത്. യാഥാർത്ഥ്യബോധത്തോടും ശാസ്ത്രീയ വ്യക്തതയോടുമുള്ള സമീപനമാണ് ഇവിടെ ആവശ്യം. സാമ്പത്തികവും സാമൂഹികവുമായ തുല്യതയും അവസരസമത്വവും ഉറപ്പുവരുത്തുന്ന പ്രായോഗിക പദ്ധതിയിലൂടെ മാത്രമേ മാവേലി സ്വപ്നം കണ്ട ഓണം സാക്ഷാത്കരിക്കാൻ കഴിയൂ. നല്ല നാളെയെക്കുറിച്ച് മിഴിവോടെ സ്വപ്നം കാണാൻ ഓണനാളുകൾ വഴിയൊരുക്കുകതന്നെ വേണം.

ഓണസങ്കല്പത്തിന്റെ നിസ്തുലവും അനശ്വരവുമായ മഹിമ ഉയർത്തിപ്പിടിച്ചുകൊണ്ട് സമത്വ വീക്ഷണത്തിന്റെ പ്രായോഗികത സുനിശ്ചിതമാക്കാൻ പുതിയ ഉണർത്തുപാട്ടുകൾ അനിവാര്യമാണ്. അത്തരത്തിലുള്ള ധർമ്മ കാഹളങ്ങളും അത് മനസിലാക്കാനാകുന്ന അഭിരുചികളുമുണ്ടായാൽ മാത്രമേ ഓണം വിഭാവന ചെയ്യുന്ന സമഭാവനയുടെ വെളിച്ചം സംക്രമിക്കാനാകൂ.