
പാലോട്: ഞായറാഴ്ച മങ്കയം വാഴത്തോപ്പിന് സമീപം കുളിക്കാനിറങ്ങിയ കുട്ടികൾ ഉൾപ്പെടെയുള്ള പത്തുപേരുടെ സംഘം മലവെള്ളപ്പാച്ചിലിൽ പെട്ടതിൽ നെടുമങ്ങാട് സ്വദേശിനി ഷാനിയുടെ (33) മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരണം രണ്ടായി. എട്ട് പേരെ അതിസാഹസികമായി നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. തെരച്ചിലിൽ ഇടിഞ്ഞാർ പമ്പ്ഹൗസിന് സമീപത്തു നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. തുടർന്ന് രാത്രി വളരെ വൈകിയതോടെ നിറുത്തിവച്ച തെരച്ചിൽ അതിരാവിലെ പുനരാരംഭിച്ചു.ആറുമണിയോടെ നദിയിൽ മൂന്ന് കിലോമീറ്റർ ദൂരെ മൂന്നാറ്റ്മുക്കിൽ നിന്നാണ് ഷാനിയുടെ മൃതദേഹം കണ്ടെടുത്തത്.
ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം മങ്കയം കാണാനെത്തിയ പത്തംഗ സംഘമാണ് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. വാഴത്തോപ്പ് ഭാഗത്ത് ശക്തമായ ഒഴുക്ക് ഇല്ലാതിരുന്നതിനാലാണ് ഇവർ കുളിക്കാനിറങ്ങിയത്. ബ്രൈമൂർ മലനിരകളിൽ പെയ്ത മഴയാണ് ദുരന്തം വിതച്ചത്.
മക്കളായ ഹാദിയക്കും, ഇർഫാനുമൊപ്പമെത്തിയ ഷാനി ഒഴുക്കിൽപ്പെട്ട നസ്രിയയെയും ഐറൂസിനെയും രക്ഷിക്കാനാണ് ആറ്റിലിറങ്ങിയത്. ഷാനിയുടെ ഭർത്താവ് അബ്ദുള്ള അടുത്തിടെ വിദേശത്തു നിന്നെത്തിയിരുന്നെങ്കിലും ഇദ്ദേഹം യാത്രയ്ക്കെത്തിയില്ല. ബന്ധുവായ ഷഫീക്കിനോടൊപ്പമാണ് പത്തംഗ സംഘം വന്നത്.
മങ്കയം പമ്പ് ഹൗസിന് സമീപത്തിരുന്ന നാട്ടുകാരാണ് ആറിന്റെ മദ്ധ്യത്തായി പാറക്കെട്ടിൽ കുടുങ്ങിയവരെ ആദ്യം രക്ഷപ്പെടുത്തിയത്.
വിതുര ഫയർ ഫോഴ്‌സും പാലോട് പൊലീസും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് സ്ഥലം എം.എൽ.എ യും ജില്ലാ കളക്ടറും നെടുമങ്ങാട് ആർ.ഡി.ഒ, തഹസിൽദാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും നേരിട്ടെത്തി നേതൃത്വം നൽകി. അപകടത്തിൽ പെട്ടവരെ പാലോട് സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
ഫോറസ്റ്റ് പരുത്തിപ്പള്ളി ആർ.ആർ.ടിയാണ് തെരച്ചിലിനായി വെളിച്ച സൗകര്യം ഒരുക്കിയത്. നാട്ടുകാർ ഒറ്റക്കെട്ടോടെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മരണസംഖ്യ കുറയാൻ കാരണമായി. സർക്കാർ സംവിധാനങ്ങൾ അതിവേഗം ഉണർന്നു പ്രവർത്തിച്ചതും അപകടത്തിന്റെ തീവ്രത കുറച്ചു.
മങ്കയം മനോഹരം, പക്ഷേ...
തെക്കൻ കേരളത്തിലെ മനോഹരമായ രണ്ടു വെള്ളച്ചാട്ടങ്ങൾ മങ്കയത്തിനു സ്വന്തമാണ്, കാളക്കയവും കുരിശ്ശടിയും. പ്രകൃതിയുടെ മാറിലെ വെള്ളിമാല പോലെ 60 അടി പൊക്കത്തിൽ നിന്നും അഞ്ച് തട്ടുകളിലായി ചിന്നിച്ചിതറുന്ന വെള്ളച്ചാട്ടമാണ് മങ്കയത്തിന്റെ പ്രത്യേകത. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള മങ്കയം ഇക്കോ ടൂറിസം സഞ്ചാരികളുടെ പറുദീസയാണ്. ടൂറിസം ഗൈഡുമാരുടെ നിയന്ത്രണത്തിൽ വെള്ളച്ചാട്ടം ആസ്വദിച്ച് കുളിക്കാനുള്ള സൗകര്യവുമുണ്ട്. വനത്തിനുള്ളിൽ മഴ പെയ്താൽ ഇടിഞ്ഞാറിൽ കുത്തൊഴുക്കിനുള്ള സാദ്ധ്യത ഏറെയാണ്. പ്രദേശവാസികൾക്ക് ഇതറിയാം. അതിനാൽ ഇവരെയാണ് ടൂറിസം ഗൈഡാക്കിയിട്ടുള്ളതും.
ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്ക് ശേഷമാണ് മങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് സഞ്ചാരികളെ രാവിലെ 8 മുതൽ 4.30 വരെ പ്രവേശിപ്പിക്കുന്നത്. പരിശീലനം സിദ്ധിച്ച ഗൈഡുമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
രമ്യ
റേഞ്ച് ഓഫീസർ,പാലോട്