s

തിരുവനന്തപുരം: തിരയിൽപ്പെട്ട് തലകീഴായി വീണ ബോട്ടിൽ നിന്ന് കടലിലേക്ക് തെറിച്ചുവീണെങ്കിലും യാതൊരു പരിക്കുമേൽക്കാതെ ജീവൻ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് മത്സ്യത്തൊഴിലാളിയായ വർക്കല സ്വദേശി റാഷിദ്.
ഇന്നലെ രാവിലെ ഏഴോടെ തെളിഞ്ഞ അന്തരീക്ഷത്തിൽ മുതലപ്പൊഴി ഹാർബറിൽ നിന്ന് സഫ മർബാ ബോട്ടിലേക്ക് കയറുമ്പോൾ ചാകരയായിരുന്നു എല്ലാവരുടെയും സ്വപ്‌നം.

അതിരാവിലെ ട്രാൻസ്‌പോർട്ട് ബസിലാണ് ഇവരെല്ലാം വർക്കലയിൽ നിന്ന് മുതലപ്പൊഴിയിലെത്തിയത്. ഉച്ചവരെ വലയിട്ടെങ്കിലും കാര്യമായി കോളൊന്നും കിട്ടിയില്ല. അന്തരീക്ഷം ഇരുളുകയും കാറ്റ് ശക്തമാകുകയും ചെയ്‌തതോടെ തിരികെപ്പോരാൻ ഇവർ തീരുമാനിച്ചു. ഒപ്പം കടലിലുണ്ടായിരുന്ന മറ്റു ബോട്ടുകളും മടങ്ങി. ബോട്ട് മുതലപ്പൊഴി അഴിമുഖത്തെത്തിയപ്പോൾ കാറ്റ് ശക്തമായി. അടിച്ചുയർന്ന വലിയ തിരയിൽപ്പെട്ട് ബോട്ട് തലകീഴായി വീണു.ബോട്ടിലുണ്ടായിരുന്നവരെല്ലാം തിരയിൽപ്പെട്ടു.

വെള്ളത്തിൽ നിന്ന് പൊങ്ങിവന്നപ്പോൾ ഹാർബർ ലക്ഷ്യമാക്കി നീന്തിയത് തുണയായി. തിരിഞ്ഞുനോക്കുമ്പോൾ ബോട്ട് തലകീഴായി കിടക്കുന്നതാണ് കണ്ടത്. ഒന്നുരണ്ടു പേർ പുലിമുട്ടിൽ കുടുങ്ങി കിടന്നിരുന്നു. രക്ഷപ്പെട്ടെത്തിയവരും കണ്ടുനിന്നവരുമെത്തി ഇവരെ രക്ഷിച്ചു. എന്നാൽ വലയിൽ കുടുങ്ങിയവർക്ക് രക്ഷപ്പെടാൻ സാധിച്ചിരിക്കില്ലെന്നാണ് കരുതുന്നതെന്ന് റഷീദ് പറയുന്നു.
പൊഴിക്കരയിലെ രണ്ട് പുലിമുട്ടുകൾക്കിടയിലെ അകലം കുറവായതാണ് ദുരന്തകാരണമെന്ന് റാഷിദ് പറയുന്നു. തിരയിൽപ്പെട്ടാൽ ബോട്ട് നേരെ ഇടിക്കുന്നത് പുലിമുട്ടിലായിരിക്കും. മുമ്പ് സമാനമായ ദുരന്തമുണ്ടായിട്ടും അധികൃതരുടെ കണ്ണുതുറക്കത്താണ് അപകടം തുടർക്കഥയാകാൻ കാരണമെന്ന് റഷീദ് വ്യക്തമാക്കി.