ബാലരാമപുരം:നാൽപ്പത്തിയാറാമത് മഹാത്മാ അയ്യൻകാളി ജലോത്സവം തുടങ്ങി.ആലപ്പുഴ പുന്നമട കായലിൽ നിന്നുള്ള ചുണ്ടൻ വള്ളങ്ങളുടെ മത്സരം, കയാക്കിംഗ്, കനോയിംഗ് ടീമുകളുടെ ഡിസ് പ്ലേ ,നിശ്ചല ദൃശ്യങ്ങൾ എന്നിവയോടെ ജലോത്സവം 10 ന് സമാപിക്കും.തിരുവോണദിനമായ ഇന്ന് വൈകിട്ട് 6 ന് കായൽ ബണ്ട് സ്റ്റേജിൽ വിൽപ്പാട്ട്, 7 ന് കഥാപ്രസംഗം, 9 ന് ഉച്ചക്ക് രണ്ടിന് ജലഘോഷയാത്ര,വൈകിട്ട് 3ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി.വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജലോത്സവ ട്രസ്റ്റ് ചെയർമാൻ ആ‌ർ.മോശ ഉപാദ്ധ്യക്ഷ പ്രസംഗം നടത്തും. മുൻ ടൂറിസം വകുപ്പ് മന്ത്രിയും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ, മുൻ ടൂറിസം വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ, ആഘോഷസമിതി സെക്രട്ടറി അഡ്വ.എസ്.സുരേഷ് എന്നിവർ സംസാരിക്കും. ഡോ.ശശി തരൂർ എം.പി, മേയർ കുമാരി ആര്യ രാജേന്ദ്രൻ, കളക്ടർ ജെറോമിക് ജോർജ്ജ്, മുൻ എം.പി സുരേഷ് ഗോപി തുടങ്ങിയവർ മുഖ്യാതിഥികളായെത്തും. 10 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. മെമ്പർ സരിത അദ്ധ്യക്ഷത വഹിക്കും. തുടർന്ന് മത്സരവിജയികൾക്കുള്ള സമ്മാനദാനം. ചുണ്ടൻ വള്ളങ്ങളുടെ മത്സരം, നാടൻ വള്ളങ്ങളുടെ മത്സരം ഒന്നാം തരം, രണ്ടാം തരം, മൂന്നാം തരം വള്ളം, വനിതാ മത്സര വള്ളം, ദീർഘദൂര നീന്തൽ മത്സരം. സീനിയർ വിഭാഗം, കാനോയിംഗ്, ഡിസ് പ്ലേ എന്നീ കാറ്റഗറികളിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.