തിരുവനന്തപുരം: സി.ഐ.ടി.യു ചുമട്ട് തൊഴിലാളി സ്ത്രീ പീഡനക്കേസിൽ അറസ്റ്റിൽ. വഞ്ചിയൂർ ആലുംമൂട് ജംഗ്ഷനിലെ കയറ്റിറക്ക് തൊഴിലാളി വട്ടപ്പാറ സ്വദേശിയും വഞ്ചിയൂരിൽ വാടകയ്‌ക്ക് താമസിക്കുന്നതുമായ അശോകൻ(52) ആണ് തിരുവോണ ദിവസം വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്.
വാടക വീട് മാറുന്നതിന് സാധനം മാറ്റുന്നതിനായി എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. സാധനം മാറ്റുന്നതിനിടയിൽ പെൺകുട്ടിയെ കടന്ന് പിടിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആക്രമണത്തിനിരായായ പെൺകുട്ടി മാനസിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
തുടർന്ന് വഞ്ചിയൂർ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്‌തു. എന്നാൽ ചുമട്ടുതൊഴിലാളിയെ രക്ഷിക്കാൻ ചില നേതാക്കൾ രംഗത്തെത്തിയതായും ആരോപണമുണ്ട്. സി.ഐ.ടി.യു ജില്ലാ കമ്മറ്റി ഓഫീസ് വരുന്ന മേഖലയിലെ തൊഴിലാളിയാണ് ഇയാൾ. സാധാരണ അറസ്റ്റ് വിവരങ്ങൾ പൊലീസ് പുറത്ത് വിടാറുണ്ടെങ്കിലും ഈ അറസ്റ്റ് വിവരം രഹസ്യമാക്കി വയ്‌ക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.