തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തിൽ നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ കേരള സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ മത്സ്യബന്ധന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സർക്കാരിതര സ്ഥാപന വിഭാഗത്തിൽ ചലച്ചിത്ര അക്കാഡമിയുടെയും ശുചിത്വ മിഷന്റെയും ഫ്ളോട്ടുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഔഷധിയും ഇൻഫർമേഷൻ കേരള മിഷനും പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. കേന്ദ്രസർക്കാർ സ്ഥാപന വിഭാഗത്തിൽ ഒന്നാം സ്ഥാനം നബാർഡിനും രണ്ടാം സ്ഥാനം തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്ളോട്ടുകൾക്ക് ലഭിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ തിരുവനന്തപുരം കോർപറേഷൻ ഒന്നാം സ്ഥാനവും ജില്ലാ പഞ്ചായത്ത് രണ്ടാംസ്ഥാനവും നേടി. സഹകരണ / ബാങ്കിംഗ് മേഖല വിഭാഗത്തിൽ സർക്കിൾ സഹകരണ യൂണിയൻ നെയ്യാറ്റിൻകരയും സർക്കിൾ സഹകരണ യൂണിയൻ നെടുമങ്ങാടും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ പി.എം.എസ് കോളേജ് ഒഫ് ഡെന്റൽ സയൻസ് പുരസ്‌കാരം നേടി. ദൃശ്യകലാരൂപങ്ങളുടെ വിഭാഗത്തിൽ വലിയ പാവ, ആനക്കളി എന്നിവ അവതരിപ്പിച്ച അനിൽ കിളിമാനൂർ ഒന്നാം സ്ഥാനവും മിക്കി മൗസ്, തെയ്യം എന്നിവ അവതരിപ്പിച്ച അനിൽ മാധവ് രണ്ടാം സ്ഥാനവും നേടി. ശ്രവ്യകലാരൂപങ്ങളുടെ വിഭാഗത്തിൽ ഹിനാസ് സതീഷ് അവതരിപ്പിച്ച ശിങ്കാരി മേളത്തിന് ഒന്നാം സ്ഥാനവും രതീഷ് അവതരിപ്പിച്ച ചെണ്ട മേളത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.