തിരുവനന്തപുരം: ആക്ടീവ സ്കൂട്ടർ കനാലിലേക്ക് വീണ് അമ്മയ്ക്കൊപ്പം സഞ്ചരിച്ച ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് ദാരുണാന്ത്യം. പാറശാല ചാരോട്ടുകോണം ചെങ്കവിള റോഡ്, മാറാടി ചെമ്മൺകാലവീട്ടിൽ സുനിൽ-മഞ്ജു ദമ്പതികളുടെ മകൻ പവിൻ സുനിൽ (5) ആണ് മരിച്ചത്. അമ്മ മഞ്ജുവിനും സഹോദരൻ നിവിൻ സുനിലിനും പരിക്കേറ്റു. ഇന്നലെ രാവിലെ 9.15ന് ഇരുവരെയും സ്‌കൂളിൽ കൊണ്ടുപോകാനായി വീടിന് മുന്നിലുള്ള കൈവരിയില്ലാത്ത ചെറിയ പാലം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടറിനടിയിൽപ്പെട്ട് തല പൊട്ടിയ പവിനെയും മറ്റുള്ളവരെയും ഉടൻ പാറശാല താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പവിൻ മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. വീടിന് ഒരു കിലോമീറ്റർ അകലെയുള്ള അമ്പിലിക്കോണം എൽ.എം.എസ് എൽ.പി.എസിൽ യു.കെ.ജി വിദ്യാർത്ഥികളാണ് ഇരുവരും. മക്കളെ മുന്നിലും പിന്നിലുമിരുത്തി വീടിന്റെ ഗേറ്റ് കടന്ന് പാലത്തിലേക്ക് ഇറങ്ങുന്നതിനിടെയാണ് വാഹനം നിയന്ത്രണംതെറ്റി വെള്ളമില്ലാത്ത നെയ്യാറിന്റെ കനാലിലേക്ക് വീണത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ മൂവരെയും കരയ്‌ക്ക് കയറ്റി ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ നിവിൻ സുനിലിന്റെ വലതു കൈക്ക് പൊട്ടലുണ്ട്. മഞ്ജുവിന് കാര്യമായ പരിക്കില്ല. തിരുവോണത്തിന് അവധി കഴിഞ്ഞ് ദുബായിലേക്ക് മടങ്ങിയ പിതാവ് സുനിൽ ഇന്ന് രാവിലെയെത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷം പാറശാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വീട്ടിലെത്തിച്ച് സംസ്‌കരിക്കും. പൊഴിയൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.