പാലോട്: ഗ്രാമീണസാമ്പത്തിക മേഖലയുടെ നെടുംതൂണായ പശുവളർത്തലിൽ വിജയക്കൊടി പാറിക്കുന്നതിൽ മുന്നിൽ നിൽക്കുകയാണ് മലയോരമേഖല. ക്ഷീര സമൃദ്ധിയിൽ സ്വപ്നങ്ങൾ നെയ്തെടുക്കാനാകുന്നതിന്റെ നിറഞ്ഞ പുഞ്ചിരിയാണ് ഇവിടെയുള്ള കർഷകരിൽ കാണാനാകുന്നത്.

പാൽ ലഭ്യതയിലും പഞ്ചായത്തുകൾ ഒട്ടും പിന്നിലല്ല. വാമനപുരം നദിയുടെ പച്ചപ്പ് പ്രയോജനപ്പെടുത്തിയും കാലി പരിചരണത്തോടൊപ്പം ജൈവകൃഷിയും സംയോജിപ്പിച്ചാണ് പല കർഷകരും മുന്നോട്ടുപോകുന്നത്. ത്രിതല പഞ്ചായത്തുകളും മിൽമയും ക്ഷീരകർഷകർക്കായി വിവിധ ക്ഷേമപദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ക്ഷീരസംഘങ്ങൾ മുഖേന പാൽ ഉത്പാദന സബ്സിഡി, തൊഴുത്ത് നിർമ്മാണം,പശുവളർത്തൽ തുടങ്ങിയ പദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കുന്നുണ്ട്. യുവാക്കളും ക്ഷീരമേഖലയിൽ സജീവമാണ് എന്നതാണ് ഇവിടത്തെ പ്രത്യേകത.

നാടൻ പശുക്കളെക്കാൾ സങ്കരയിനം പശുക്കളാണ് ഇവിടെ വളർത്തുന്നത്. രോഗപ്രതിരോധശേഷിയും പാലുത്പാദനവും കണക്കിലെടുത്താണ് സങ്കരയിനങ്ങളെ വളർത്തുന്നത്.ക്ഷീരസംഘത്തിൽ നിന്ന് ശേഖരിക്കുന്ന പാൽ മിൽമയുടെ പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് 5000 ലിറ്ററോളം പാൽ ദിനംപ്രതി കയറ്റി അയയ്ക്കുന്നു.