k-sudhakaran

തിരുവനന്തപുരം: മാനദണ്ഡങ്ങൾ ലംഘിച്ച് സർവകലാശാല നിയമനങ്ങൾ നടത്താൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഗവർണർ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഇതേക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞ ലംഘിക്കുകയും സ്വജനപക്ഷപാതം കാട്ടുകയും ചെയ്ത മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ല.

ഗവർണറെപ്പോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഭരണം നടത്തുന്നത്. ക്രിമിനൽ സംഘങ്ങളാണ് ഭരണം നിയന്ത്രിക്കുന്നത്. ചരിത്രകോൺഗ്രസ് പരിപാടിക്കിടെ ഉണ്ടായ ആക്രമണം ഗവർണർ തുറന്ന് പറഞ്ഞിട്ടും പൊലീസ് കേസെടുത്ത് അന്വേഷണം നടത്താതിരുന്നത് ഗൗരവതരമായ കുറ്റമാണ്. ഭരണത്തലവനായ ഗവർണറുടെ ജീവന് പോലും ഭീഷണിയുള്ള സംസ്ഥാനത്ത് എന്തു ക്രമസമാധാന പരിപാലനമാണുള്ളത്. വിയോജിക്കുന്നവരെ നിശബ്ദമാക്കുകയാണ് സി.പി.എം ചെയ്യുന്നത്. കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ് ഗവർണറുടെ തുറന്ന് പറച്ചിലുകൾ. മുഖ്യമന്ത്രി പലപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നത്.

സർവകലാശാലകളുടെ വിശ്വാസ്യത തകർത്ത ക്ഷുദ്രശക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. അതിൽ ഗവർണറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയും ഗവർണറും നടത്തുന്ന പരസ്പര വിഴുപ്പലക്കൽ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സുധാകരൻ പറഞ്ഞു.