
വർക്കല: ഇടവ ഓടയം ഭാഗത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.തിങ്കളാഴ്ച വൈകിട്ട് 4.20 ഓടെയായിരുന്നു അപകടം. മുന്നിൽ പോയ ബസിനെ അമിതവേഗത്തിൽ മറ്റൊരു ബസ് മറികടക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. രണ്ട് ബസുകളിലും വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും വലിയ പരിക്കേൽക്കാതെ പലരും രക്ഷപ്പെട്ടു. വർക്കല ക്ഷേത്രം ഭാഗത്തു നിന്ന് മാന്തറയിലേക്ക് പോയ മാനസ് ബസും, കാപ്പിൽ എച്ച്.എസിലേക്ക് പോയ ശ്രീനന്ദ ബസുമാണ് കൂട്ടിയിടിച്ചത്.
മുന്നിൽ പോയ മാനസ് ബസിനെ അമിതവേഗത്തിൽ പിന്നാലെയെത്തിയ ശ്രീനന്ദ ബസ് മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ബസിന്റെ പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളും നിയന്ത്രണം തെറ്റി സമീപത്തെ മതിൽ തകർത്താണ് നിന്നത്.
മാനസ് ബസിന്റെ ഡ്രൈവർ പനയറ വി.എസ് ലാന്റിൽ അരുൺ (30), കണ്ടക്ടർ മുത്താന രതീഷ് ഭവനിൽ രതീഷ്( 33), ശ്രീനന്ദ ബസ് ഡ്രൈവർ വെൺകുളം കൈതറവിളാകത്ത് ആകാശ് (24), കണ്ടക്ടർ വെൺകുളം തെക്കേത്തൊടിയിൽ ശരത്( 24), ബി.എസ്.എസിലെ വിദ്യാർത്ഥി ഓടയം പടിഞ്ഞാറ്റേകുന്നത്തിൽ നജുമ(18), വെൺകുളം കരിപ്പുറം മാവിള വീട്ടിൽ സോനു(20), വെൺകുളം വാറുപുരയിടത്തിൽ ശോഭന(56), മകൻ ജിഷ്ണു(20), വെൺകുളം കണ്ണാംപറമ്പ് ചന്ദ്രകാന്തത്തിൽ രേഷ്മ(20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്ക് വർക്കല താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ നൽകി. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.