 അത്യപൂർവ ശസ്ത്രക്രിയ നടന്നത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

തിരുവനന്തപുരം: അഡ്രിനൽ ഗ്രന്ഥിയിൽ ട്യൂമർ ബാധിച്ച രോഗിക്ക് നടത്തിയ അത്യപൂർവ താക്കോൽ ദ്വാര ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയം. സ്വകാര്യ ആശുപത്രികളിൽ 5 ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയാണ് സൗജന്യമായി നടത്തിയത്.

തിരുവനന്തപുരം സ്വദേശിയായ 50കാരൻ വയറുവേദനയുമായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. വയറിന്റെ ഇടതുഭാഗത്ത് വേദനയും ഉയർന്ന രക്തസമ്മർദ്ദവുമുണ്ടായിരുന്നു. യൂറോളജി വിഭാഗത്തിലും എൻഡോക്രൈനോളജി വിഭാഗത്തിലും നടത്തിയ പരിശോധനയിലാണ് ഇടത് അഡ്രിനൽ ഗ്രന്ഥിയിൽ ഹോർമോണായ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്ന ട്യൂമർ കണ്ടെത്തിയത്. രക്തപരിശോധനയിൽ രക്തത്തിലെ കോർട്ടിസോൾ അളവ് കൂടുതലാണെന്ന് സ്ഥിരീകരിച്ചു.

തുടർന്നു നടന്ന ഡെക്‌സാറമെത്തസോൾ സപ്രഷൻ ടെസ്റ്റിൽ സാധാരണക്കാരിൽ നിന്ന് വ്യത്യസ്ഥമായി അഡ്രിനൽ ഗ്രന്ഥിയിൽ ഉയർന്നതോതിൽ കോർട്ടിസോൾ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തി. ട്യൂമറിന്റെ സാന്നിദ്ധ്യം ഉറപ്പിച്ചതോടെയാണ് താക്കോൽദ്വാര ശസ്ത്രക്രിയയിലേക്ക് എത്തിയത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ അഡ്രിനൽ ട്യൂമർ നീക്കം ചെയ്‌തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ അറിയിച്ചു. യൂറോളജി വിഭാഗത്തിലെ ഡോ.പി.ആർ.സാജുവിന്റെ നേതൃത്വത്തിൽ ഡോ.എം.കെ.മനു, ഡോ.തമോഘ്‌ന, ഡോ.ഋതുരാജ് ചൗധരി, ഡോ.ലിംഗേഷ്, ഡോ.സുമൻ എന്നിവർക്കൊപ്പം അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.ഹരി, ഡോ.രാഖിൻ, ഡോ.അയിഷ എന്നിവർ നേതൃത്വം നൽകി. നഴ്സുമാരായ മായ,രമ്യ,ബ്ലെസി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.