തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി നേതാക്കളുമായി ഇന്നലെ തൈക്കാട് ഗസ്റ്റ് ഹൗസിൽ മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ചയും സമവായമാകാതെ പിരിഞ്ഞു. ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പുകിട്ടിയില്ലെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്.
അതേസമയം, തൃപ്‌തികരമായ ചർച്ചയാണ് നടന്നതെന്നും ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം തിങ്കളാഴ്‌ചയ്ക്കകം നിലപാട് അറിയിക്കാമെന്നാണ് സമരസമിതി നേതാക്കൾ പറഞ്ഞതെന്നും ബഡ്‌ജറ്റിൽ ഉൾപ്പെടെ സർക്കാർ ശക്തമായ പാക്കേജാണ് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി പ്രഖ്യാപിച്ചതെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
മന്ത്രിമാരായ അബ്‌ദുറഹ്മാൻ, കെ. രാജൻ, വി. ശിവൻകുട്ടി, ആന്റണിരാജു, ജി.ആർ. അനിൽ എന്നിവരാണ് ഇന്നലത്തെ ചർച്ചയിൽ പങ്കെടുത്തത്. ഏഴ് ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം ഒരുമാസം പിന്നിടുമ്പോഴാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് വീണ്ടും ഇടപെടലുണ്ടായത്. സമഗ്ര പുനരധിവാസത്തിനും വീട് നഷ്‌ടപ്പെട്ടവരെ അടിയന്തരമായി വാടക വീടുകളിലേക്ക് മാറ്റാനും സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും തുറമുഖ നിർമ്മാണം നിറുത്തണമെന്ന ആവശ്യത്തിൽ സമരസിമിതി ഉറച്ചുനിൽക്കുകയാണ്. എന്നാൽ തുറമുഖ നിർമ്മാണം നിറുത്തി ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണ് സർക്കാർ.
വീട് നഷ്‌ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവർക്ക് വാടക വീട്ടിലേക്ക് മാറാൻ മാസം 5500 വാടക നൽകാമെന്ന് സർക്കാർ അറിയിച്ചെങ്കിലും അത് 54 കുടുംബങ്ങൾ മാത്രമാണ് സ്വീകരിച്ചത്. അതിനിടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ വലിയൊരു വിഭാഗം നഷ്‌ടപരിഹാര പാക്കേജിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് ആരോപിച്ച് മുസ്ലിം ജമാഅത്ത് ഐക്യവേദിയും പ്രതിഷേധവുമായി രംഗത്തെത്തി. ചെയർമാൻ എച്ച്.എ. റഹ്മാന്റെ നേതൃത്വത്തിൽ ഐക്യവേദി ഭാരവാഹികളും മന്ത്രിതല സമിതിയുമായി ചർച്ചയ്‌ക്കെത്തി. ജാതിമത ഭേദമില്ലാതെ എല്ലാ മത്സ്യത്തൊഴിലാളികളെയും പാക്കജിനായി പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഒഴിവാക്കപ്പെട്ട തൊഴിലാളികളെ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പുകിട്ടിയെന്നും തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന അഭിപ്രായമില്ലെന്നുമാണ് ചർച്ചയ്‌ക്കുശേഷം ജമാഅത്ത് ഐക്യവേദി ഭാരവാഹികൾ പ്രതികരിച്ചത്.