തിരുവനന്തപുരം: മൂന്നുദിവസത്തെ ഭക്തനിർഭരമായ ഘോഷയാത്രയ്ക്കൊടുവിൽ നവരാത്രിവിഗ്രഹങ്ങൾ അനന്തപുരിയിലെത്തി. 23ന് പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയെ ഇന്നലെ സന്ധ്യയ്‌ക്ക് തലസ്ഥാനം ഭക്ത്യാദരപൂർവം വരവേറ്റു. കരമനയിൽ നിന്ന് ഭക്തരുടെ ആവേശത്തേരിലേറിയാണ് ഘോഷയാത്ര കിഴക്കേകോട്ടയിലെത്തിയത്.
ആനപ്പുറത്ത് സരസ്വതീ ദേവിയും വേലുത്തമ്പി ദളവ നടയ്‌ക്കുവച്ച വെള്ളിക്കുതിരപ്പുറത്ത് കുമാരസ്വാമിയും പല്ലക്കിൽ ശുചീന്ദ്രം മുന്നൂറ്റിനങ്കയെയുമാണ് പൂജയ്‌ക്കിരുത്താൻ എഴുന്നള്ളിച്ചത്. കിഴക്കേകോട്ടയിലെത്തിയ ഘോഷയാത്രയെ രാജകുടുംബാംഗങ്ങൾ ആചാരപരമായി വരവേറ്റു. ഇന്ന് രാവിലെ നവരാത്രി മണ്ഡപത്തിലും മറ്റുക്ഷേത്രങ്ങളിലും വിഗ്രഹങ്ങളെ പൂജയ്‌ക്കിരുത്തും.
ഘോഷയാത്രയുടെ മൂന്നാം നാളായ ഇന്നലെ രാവിലെ നെയ്യാറ്റിൻകര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച എഴുന്നള്ളത്തിന് നഗരാതിർത്തിയായ നേമത്ത് റവന്യൂ വകുപ്പിന്റെ സ്വീകരണം ഉണ്ടായിരുന്നു. തുടർന്ന് കരമന ആവടി അമ്മൻ കോവിലിലെത്തിച്ച വിഗ്രഹങ്ങൾക്ക് ഇറക്കി പൂജയും സരസ്വതിദേവിക്ക് ആറാട്ടും നടത്തി. ഇവിടെ നിന്ന് കുമാരസ്വാമിയെ അലങ്കരിച്ച വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിച്ചു. വൈകിട്ട് കിളളിപ്പാലത്തെത്തിയ ഘോഷയാത്രയ്‌ക്ക് ഭക്തർ കമനീയമായ വരവേൽപ്പാണ് നൽകിയത്.
ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവന്ന ഉടവാൾ നവരാത്രിമണ്ഡപത്തിന് മുന്നിൽ രാജകുടുംബം സ്ഥാനി മൂലം തിരുനാൾ രാമവർമ ഏറ്റുവാങ്ങി. കവടിയാർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതിബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്‌മിബായി, അവിട്ടം തിരുനാൾ ആദിത്യവർമ, നവരാത്രി ട്രസ്റ്റ് ഭാരവാഹികളായ ആർ. രാജരാജവർമ, ഡി. വെങ്കിടേശ്വര അയ്യർ, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ബി.സുരേഷ്‌കുമാർ, മാനേജർ ബി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
സരസ്വതിദേവിക്ക് പദ്മതീർത്ഥക്കുളത്തിൽ ആറാട്ട് നടത്തി. വിഗ്രഹത്തെ ഇന്നലെ നവരാത്രിമണ്ഡപത്തിലെ നല്ലിരുപ്പ് മുറിയിലാണ് പൂജയ്‌ക്കിരുത്തിയത്. ഇന്നു രാവിലെ നവരാത്രിമണ്ഡപത്തിൽ ഉടവാളിനൊപ്പം വിഗ്രഹവും പൂജയ്‌ക്കിരുത്തും. കോട്ടയ്‌ക്കകം വരെ കൊണ്ടുവന്ന വേളിമല കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലേക്കും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലേക്കും കൊണ്ടുപോയി. ഒക്ടോബർ അഞ്ചിനാണ് പൂജയെടുപ്പ്. ആറിന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. ഏഴിന് മാതൃക്ഷേത്രങ്ങളിലേക്കുള്ള മടക്കയാത്ര പുറപ്പെടും