photo

പാലോട്: മലയോര മേഖലകൾ ഒരു ഇടവേളയ്ക്കുശേഷം വ്യാജ മദ്യലോബി കൈയടക്കുന്നതായി പരാതി. ഗ്രാമീണ മേഖലയിലെ പല പ്രദേശങ്ങളിലും കഞ്ചാവ് വില്പന സംഘങ്ങൾ പോരടിക്കുന്ന കാഴ്ചകളും സ്ഥിരമാണ്. എന്നാൽ പൊലീസും എക്സൈസും പല നടപടികൾ സ്വീകരിച്ചിട്ടും അവയൊന്നും ഫലം കാണാത്ത കാഴ്ചയാണ് നിലവിൽ. വ്യാജ മദ്യലോബികളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം എത്തുന്നത് മുൻകൂട്ടി അറിയുന്ന ഇവർ കിലോമീറ്ററുകൾ താണ്ടിയിരിക്കും. വാമനപുരം റേഞ്ചിന് കീഴിൽ ഒൻപത് പഞ്ചായത്തുകളിലായി പതിനൊന്ന് വില്ലേജുകളാണുള്ളത്. ഇതിൽത്തന്നെ ആദിവാസി മേഖല ഉൾക്കൊള്ളുന്നതാണ് ഭൂരിഭാഗവും. കാട്ടുമൃഗങ്ങളും പാമ്പും ധാരാളമായുള്ള ഉൾക്കാടുകളിൽ എക്സൈസ് സംഘത്തിനോ പൊലീസിനോ എത്താൻ കഴിയാത്ത മേഖലയാണ് വാറ്റിനായി വ്യാജ മദ്യലോബി തിരഞ്ഞെടുക്കുന്നത്. വ്യാജമദ്യം പോലെ തന്നെ ഗ്രാമീണ മേഖലകളിലെ കോളനികളും വനപ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും വ്യാപകമാണ്. എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ കിലോക്കണക്കിന് കഞ്ചാവാണ് പിടികൂടിയിട്ടുള്ളത്. അതോടൊപ്പം ചില ചെറിയ കടകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയും തകൃതിയായി നടക്കുന്നുണ്ട്. വിദേശമദ്യം വാങ്ങി, കൂടിയ വിലയ്ക്ക് മറിച്ച് വിൽക്കുന്ന സംഘങ്ങളും ഇവർക്കൊപ്പം മത്സരത്തിനുണ്ട്. വ്യാജ മദ്യ നിർമ്മാണം തടയാൻ പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു.

*** ആദിവാസികൾ ഇരകൾ

പാവപ്പെട്ട ആദിവാസികളെ ചൂഷണം ചെയ്താണ് ഇവർ വാറ്റ് ശക്തമാക്കിയിരിക്കുന്നത്. പെരിങ്ങമ്മല പഞ്ചായത്തിൽ ലഹരിയിൽ അഭയം തേടി ആത്മഹത്യ ചെയ്തവർ നിരവധിയാണ്. പ്രായപൂർത്തിയാകാതെ ലൈംഗിക ചൂഷണത്തിന് വിധേയയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടികൾ ഇവിടെ മാത്രം നാലാണ്. ഇവരുടെ ആത്മഹത്യയ്ക്ക് പിന്നിലും ലഹരി മാഫിയയുടെ സ്വാധീനമാണെന്നാണ് അധികൃതർ പറയുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ച എക്സൈസ് റേഞ്ച് ഓഫീസും ലഹരി വിമുക്ത കേന്ദ്രവും ഇപ്പോഴും ജലരേഖയായി നിൽക്കുന്നു. ലഹരി ഉപയോഗത്തെ തുടർന്ന് ആദിവാസി മേഖലകളിൽ ആത്മഹത്യകൾ പെരുകിയതിനെ തുടർന്ന് മന്ത്രി ആദിവാസി ഊരുകൾ സന്ദർശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം നടത്തിയത്.

ബോധവത്കരണവുമായി കേരളകൗമുദി

ബോധപൗർണ്ണമി ക്ലബും പാലോട് ജനമൈത്രി പൊലീസും കേരളാ പൊലീസ് നടപ്പിലാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കേരളകൗമുദി ബോധപൗർണ്ണമി ക്ലബിന്റെയും പാലോട് പൊലീസിന്റെയും നേതൃത്വത്തിൽ സ്കൂളുകൾ, കോളേജുകൾ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ലഹരിവർജ്ജന ബോധവത്കരണ നാടകം "വെളിച്ചത്തിലേക്ക് " അവതരിപ്പിക്കും. ലഹരിക്കെതിരെ പോരാടാൻ യുവജനതയ്ക്ക് സന്ദേശം പകരുന്ന നാടകത്തിന് രചനയും സംവിധാനവും ഒരുക്കുന്നത് ഷെരീഫ് പാങ്ങോടാണ്.