sep26a

ആ​റ്റിങ്ങൽ: ആനൂപ്പാറ - ഊരുപൊയ്ക റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് കുഴികളിൽ വീണ് പരിക്കേൽക്കാൻ സാദ്ധ്യതയുണ്ട്. ചെറു മഴ പെയ്താൽ പോലും റോഡിൽ വെള്ളക്കെട്ടാണ്. ഈ റോഡിലൂടെ വാഹനങ്ങൾക്കും ആളുകൾക്കും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. റോഡ് തകർന്നിട്ട് ഒരു വർഷത്തിലധികമായെങ്കിലും കുഴികൾ അടയ്ക്കാൻ പോലും അധികൃതർ ശ്രമിക്കുന്നില്ല.

അവനവഞ്ചേരി ജംഗ്ഷനിൽ നിന്ന് ഊരുപൊയ്കയിലേക്കുള്ള റോഡിന്റെ പല ഭാഗങ്ങളും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഈ റോഡിൽ ആനൂപ്പാറയ്ക്ക് സമീപം വരെ ആധുനികരീതിയിൽ നവീകരിച്ചിട്ടുണ്ട്. ബാക്കിഭാഗമാണ് മുഴുവനും തകർന്നു കിടക്കുന്നത്.

ആ​റ്റിങ്ങലിൽ നിന്ന് ഊരുപൊയ്കയിലെത്താനുള്ള എളുപ്പ വഴിയാണിത്. മൂന്ന് സ്വകാര്യബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. അവനവഞ്ചേരിയിൽ നിന്ന് ഊരുപൊയ്ക വഴി ചെമ്പകമംഗലത്തേയ്‌ക്കെത്താനും എളുപ്പമാണ്. റോഡ് തകർന്നത് നിമിത്തം സ്വകാര്യവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഇപ്പോൾ ഈ റോഡിലൂടെ പോകാറില്ല. രാത്രികാലങ്ങളിൽ ഓട്ടോറിക്ഷകളും ഈ റോഡിൽ സവാരി നടത്താറില്ല. റോഡ് തകർന്നത് കാരണം ബസുകൾക്ക് അ​റ്റകു​റ്റപ്പണികൾ കൂടുതലാണെന്ന കാരണം പറഞ്ഞ് ട്രിപ്പുകൾ മുടങ്ങുന്നതും പതിവാണ്.

വിദ്യാർത്ഥികളും ദുരിതത്തിൽ

ടാറും മെ​റ്റലുമിളകി വൻകുഴികളാണ് പലയിടത്തും രൂപപ്പെട്ടിട്ടുള്ളത്. ആനൂപ്പാറ സ്‌കൂളിന് സമീപം റോഡ് പൂർണമായി തകർന്ന് കൽനട പേലും അസാദ്ധ്യമായ നിലയിലാണ്. സമീപത്തെ എൽ.പി സ്‌കൂളിലേയ്ക്കുള്ള കുട്ടികൾ ഈ ഭാഗത്തുകൂടിയാണ് നടന്ന് സ്‌കൂളിലെത്തുന്നത്. ചെളിയും വെള്ളക്കെട്ടും നിമിത്തം കുട്ടികൾക്ക് ഇവിടെ കടന്നുപോകാൻ പ്രയാസമാണ്.

വൻ കുഴികൾ മാത്രം

ആനൂപ്പാറയിൽ നിന്ന് ഊരുപൊയ്കയിലേക്ക് പോകുമ്പോൾ വളവിന് സമീപം വൻകുഴികളാണുള്ളത്. മൂന്ന് വർഷം മുമ്പ് ഈ ഭാഗത്ത് റോഡ് ഇടിഞ്ഞ് താഴ്ന്ന് വലിയ കുഴി ഉണ്ടായിരുന്നു. ആലയിൽമുക്കിലും റോഡിൽ വലിയ കുഴിയുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കാരണം അപകടങ്ങളും തുടർക്കഥയാണിവിടെ.