തിരുവനന്തപുരം: റവന്യൂ വകുപ്പിലെ ഡിജിറ്റൽ റീസർവെ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ആദിവാസ മേഖലകളിലും മലയോര പ്രദേശങ്ങളിലും പട്ടയ വിതരണത്തിനായി പ്രത്യേക മിഷൻ നടപ്പിലാക്കും.നെടുമങ്ങാട് താലൂക്കിലെ ആനാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സാധാരണക്കാരുടെ ജീവിതത്തിൽ നിർണായക സ്വാധീനമുള്ള അടിസ്ഥാന ഘടകമായ വില്ലേജ് ഓഫീസുകൾ ആധുനീകരിക്കുന്നതിലൂടെ ജനങ്ങൾക്ക് സുതാര്യമായ സേവനം ഉറപ്പാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.ആനാട് ഗ്രാമപഞ്ചായത്തിൽ ടേക്ക് എ ബ്രേക്ക് ആരംഭിക്കുന്നതിനായി ജില്ലാഭരണകൂടം വിട്ടുനൽകിയ അഞ്ച് സെന്റ് ഭൂമി മന്ത്രി പഞ്ചായത്തിന് കൈമാറി.ഉദ്ഘാടനത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ് അങ്കണത്തിൽ ഔഷധ സസ്യങ്ങളും നട്ടു. സർക്കാരിന്റെ റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി 45 ലക്ഷം രൂപ ചെലവഴിച്ചാണ് ആനാട് വില്ലേജ് ഓഫീസ് നവീകരിച്ചത്. വില്ലേജ് ഓഫീസിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾക്കുള്ള തുക പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതായി ചടങ്ങിൽ അദ്ധ്യക്ഷനായ ഡി.കെ.മുരളി എം.എൽ.എ പറഞ്ഞു.ജില്ലയിൽ 24 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ഓഫീസുകളായി മാറി. അടൂർ പ്രകാശ് എം.പി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കളക്ടർ ജെറോമിക് ജോർജ്, എ.ഡി.എം അനിൽ ജോസ് തുടങ്ങിയവർ പങ്കെടുത്തു.