തിരുവനന്തപുരം: തീരദേശത്തു വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന മുഴുവൻ ജനങ്ങളുടെയും പുനരധിവാസം ലക്ഷ്യമിടുന്ന പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ 259 പേർ കൂടി ഗുണഭോക്താക്കളാകുന്നു.ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഗുഭോക്താക്കളുടെ പട്ടികയ്ക്ക് കളക്ടർ ജെറോമിക് ജോർജ് അദ്ധ്യക്ഷനായ ജില്ലാതല അപ്പ്രൂവൽ കമ്മിറ്റി അംഗീകാരം നൽകി.

വലിയതുറ,കൊച്ചുതോപ്പ്,ശംഖുംമുഖം,വെട്ടുകാട്, കണ്ണാന്തുറ,കൊച്ചുവേളി,വലിയവേളി ,പൂന്തുറ, ബീമാപ്പള്ളി, മരിയനാട്, പുതുക്കുറുച്ചി, അഞ്ചുതെങ്ങ്, മാമ്പള്ളി,പൂന്തുറ,നെടുങ്കണ്ടം,കായ്ക്കര, പരുത്തിയൂർ,കൊല്ലംകോട്,പനത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളിലുള്ളവരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതോടെ ജില്ലയിൽ പദ്ധതിയിൽ ഉൾപ്പെട്ട ഗുഭോക്താക്കളുടെ എണ്ണം 4044 ആയി. ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിയുന്ന 77 പേരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുനർഗേഹം പദ്ധതിയിൽ മുൻപ് അംഗീകാരം ലഭിച്ച 43 ഗുണഭോക്താക്കൾ കണ്ടെത്തിയ ഭൂമിയുടെ വില ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അംഗീകരിച്ചു. വസ്തുവിന്റെ രജിസ്‌ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. 62 കോടി രൂപയാണ് ജില്ലയിൽ ഇതുവരെ പുനർഗേഹം പദ്ധതിക്കായി ചെലവഴിച്ചത്. സംസ്ഥാനത്ത് ഏറ്റവും അധികം വ്യക്തിഗത ഗുണഭോക്താക്കളുള്ളതും തിരുവനന്തപുരത്താണ്.