ambala
ബേബി യെ ആലപ്പുഴ മെഡി. ആശുപത്രിയിൽ നിന്ന് ആറന്മുള കിടങ്ങന്നൂരിലുള്ള കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിലേക്ക് മാറ്റുന്നു

അമ്പലപ്പുഴ: മെഡി. ആശുപത്രിയിലെ മൂന്നു മാസ ചികിത്സയ്ക്കൊടുവിൽ പോകാൻ ഇടമില്ലാതിരുന്ന ബേബിക്ക് (70) കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് ആശ്രയമായി. ഓച്ചിറ സ്വദേശിയായ ബേബിയെ ആറന്മുള കിടങ്ങന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണാലയം ചാരിറ്റബിൾ ട്രസ്റ്റാണ് ഏറ്റെടുത്തത്.

ഓച്ചിറ പുതുപ്പള്ളിയിലായിരുന്നു ബേബിയുടെ കുടുംബം. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ മരണമടഞ്ഞു. ഇരുപത്തിയെട്ടാമത്തെ വയസിൽ നാടുവിട്ടു. തീർത്ഥാടന കേന്ദ്രങ്ങളിലായിരുന്നു താമസം. വാർദ്ധക്യ കാലത്ത്‌ അസുഖ ബാധിതനായപ്പോൾ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തി. യൂറോളജി സംബന്ധമായ അസുഖവുമായി ആശുപത്രിയിലെത്തിയ ബേബിക്ക്, വിദഗ്ദ്ധ പരിശോധനയിൽ കാൻസറും സ്ഥിരീകരിച്ചു. ഇതിനിടെ രണ്ട്‌ കാലുകളുടെയും ചലന ശേഷി നഷ്ടമായി. ആശുപത്രിയിലെ യൂറോളജി വിഭാഗം തലവൻ ഡോ.നാസറിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെയും നഴ്സുമാരായ അലീന, ബീനാജോൺ, വിചിത്ര, ഷിനിമോൾ എന്നിവരുടെയും പരിചരണണത്തിൽ ഭാഗികമായി സുഖം പ്രാപിച്ച ബേബി, ഡിസ്ചാർജ്ജിനു ശേഷം എവിടേക്ക്‌ പോകുമെന്നറിയാതെ വിഷമിക്കുകയായിരുന്നു.

പൊതുപ്രവർത്തകനായ യു.എം. കബീർ ആറന്മുള കിടങ്ങന്നൂരിലുള്ള കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ അബ്ദുൽ അസീസിനെ വിവരമറിയിച്ചതോടെയാണ് വഴി തെളിഞ്ഞത്. യു.എം. കബീർ, ആശുപത്രി ജീവനക്കാരായ ഒ.ബെന്നി,കാർത്തികേയൻ, അമ്പിളി എന്നിവർ ചേർന്ന് ബേബിയെ യാത്രയാക്കി. കരുണാലയത്തിലെത്തിയ ബേബിയെ ചെയർമാൻ അബ്ദുൽ അസീസും, പി.ആർ.ഒ അഞ്ജുവും ചേർന്ന് സ്വീകരിച്ചു.