photo
കോൺക്രീറ്റ് സ്പാനിന് ഇടയിൽ കുടുങ്ങി തെരുവ് നായയെ രക്ഷപ്പെടുത്തിയപ്പോൾ

അകപ്പെട്ടു കിടന്നത് 60മണിക്കൂർ

ആലപ്പുഴ : കോൺക്രീറ്റ് സ്‌പാനുകൾക്കിടയിൽ 60 മണിക്കൂറോളം കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട എട്ടു മാസം പ്രായമുള്ള തെരുവുനായയ്‌ക്ക് മൃഗസ്നേഹികളുടെ എമർജൻസി റെസ്‌ക്യൂ ഫോഴ്സ് രക്ഷകരായി. എ.സി റോഡിൽ കിടങ്ങറ ബസാർ ജംഗ്‌ഷന് സമീപമായിരുന്നു സംഭവം.

കിടങ്ങറ ബസാർ പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി ഇറക്കിയിരുന്ന 20 മീറ്റർ നീളവും 25 ടൺ ഭാരവുമുള്ള കൂറ്റൻ കോൺക്രീറ്റ് സ്പാനുകൾക്കിടയിൽ ശനിയാഴ്ച പുലർച്ചയോടെയാണ് നായ കുടുങ്ങിയത്. രാവിലെ കട തുറക്കാനെത്തിയ പോളയിൽ പെറ്റ് ഷോപ്പ് ഉടമ ആർ.രഞ്ജിത്താണ് ആദ്യം ഇത് കണ്ടത്. തുടർന്ന് രഞ്ജിത്തും പ്രദേശവാസികളും നായയെ രക്ഷപ്പെടുത്താൻ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഭക്ഷണമോ വെള്ളമോ കൊടുക്കാൻ കഴിയാത്ത വിധത്തിലായിരുന്നു സ്പാനുകൾക്കുള്ളിൽ നായയുടെ കിടപ്പ്.

റോഡ് നവീകരണ ജോലികളുടെ കരാറുകാരെ വിവരം അറിയിച്ചെങ്കിലും സ്‌പാനുകൾ മാറ്റാനായില്ല. ഇതോടെ അഗ്‌നിശമന സേനയുടെ ചങ്ങനാശേരി യൂണിറ്റിനെ വിവരം അറിയിച്ചു. ഞായറാഴ്ച വൈകിട്ട് സ്ഥലത്തെത്തിയ സംഘം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിഫലമായി. തുടർന്ന് അഗ്‌നിശമന സേനാംഗങ്ങൾ ഡോഗ് റസ്ക്യൂ സംഘത്തിന്റെ നമ്പർ നൽകി മടങ്ങി. നായ് കുടുങ്ങികിടക്കുന്ന വീഡിയോ ക്ളിപ്പ് ഡോഗ് റസ്ക്യൂ സംഘത്തിന് കൈമാറിയതോടെ ഇത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയായി.

വീഡിയോ ശ്രദ്ധയിൽപ്പെട്ട കോട്ടയം സ്വദേശി ബിജിലാൽ അറിയിച്ചതനുസരിച്ച് മൃഗസംരക്ഷ പ്രവർത്തക സാലി വർമ്മ നിലമ്പൂരിലുള്ള എമർജൻസി റെസ്‌ക്യു ഫോഴ്‌സിന് വിവരം കൈമാറി. സംഘം ഇന്നലെ രാവിലെ 7.30ന് കിടങ്ങറയിലെത്തി രണ്ടുമണിക്കൂർ നടത്തിയ പരിശ്രമത്തിൽ ബീമുകൾ അനക്കാതെ ചെറിയകമ്പികളുപയോഗിച്ച് നായയ്‌ക്ക് പോറൽ പോലും ഏൽക്കാതെ പുറത്തെടുത്തു. ഭക്ഷണവും വെള്ളവും ലഭിക്കാത്ത അവശ നിലയിലായിരുന്ന നായയെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തുറന്നുവിട്ടു. ഇ.ആർ.എഫ് അംഗങ്ങളായ ബിബിൻ പോൾ, കെ.എം.അബ്ദുൾ മജീദ്, ഷഹബാൻ മമ്പാട്, ഡെനി എബ്രഹാം, ടി.നജുമുദ്ദീൻ എന്നിവരും പ്രദേശവാസികളായ ഗോകുൽ കിടങ്ങറയും ആർ.രഞ്ജിത്തും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.