ആലപ്പുഴ: തകഴിയിൽ പതിവായി പൊട്ടിയിരുന്ന, ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പിനു പകരം സ്ഥാപിച്ച ലൈനിൽ ഇന്നു പരീക്ഷണ പമ്പിംഗ് നടക്കും. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് മർദ്ദ പരിശോധന നടത്തിയിരുന്നു.
തകഴി കലുങ്ക് മുതൽ റെയിൽവേ ക്രോസ് വരെയുള്ള 1200 മീറ്ററിലാണ് പൈപ്പ് മാറ്റി സ്ഥാപിച്ചത്. കലുങ്ക് ഭാഗത്തെ പഴയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കേണ്ട ജോലികൾ ഇന്ന് വൈകിട്ടോടെ പൂർത്തീകരിക്കും. തുടർന്നാവും പരീക്ഷണ പമ്പിംഗ്. ഗുണനിലവാരമില്ലാത്ത 1525 മീറ്റർ പൈപ്പാണ് മാറ്റി സ്ഥാപിക്കേണ്ടിയിരുന്നത്. ഓണത്തിന് മുമ്പ് പൈപ്പ് മാറ്റിയിടൽ പൂർത്തീകരിക്കണമെന്ന് മന്ത്രിതല യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ജോലികൾ പലതവണ നിറുത്തി വെയ്‌ക്കേണ്ടി വന്നു. ശേഷിച്ച ജോലികൾ അടുത്ത മാസത്തോടെ പൂർത്തീകരിക്കാൻ കരാറുകാരന് വാട്ടർ അതോറിട്ടി സമയം അനുവദിച്ചു. 325 മീറ്റർ ഒഴികെയുള്ള ഭാഗങ്ങളിലാണ് പുതിയ പൈപ്പ് സ്ഥാപിച്ചത്. ഒരുമീറ്റർ വ്യാസമുള്ള എം.എസ് പൈപ്പ് 2.5 മീറ്റർ കുഴിയെടുത്താണ് ഇടുന്നത്.
# പൊട്ടിയത് 75 തവണ
2017 മേയ് 14ന് ആലപ്പുഴ കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്ത ശേഷം കഴിഞ്ഞ മാസം വരെ തകഴിയിൽ ഒന്നര കിലോമീറ്റർ നീളത്തിൽ 75 തവണയാണ് പൈപ്പ് പൊട്ടിയത്. കഴിഞ്ഞ ദിവസം തകഴി കെ.എസ്.ഇ.ബി ജംങ്ഷന് സമീപം ജലവിതരണ കുഴൽ പൊട്ടിയിരുന്നു. ഓരോ തവണയും അഞ്ച് മുതൽ ഏഴ് ലക്ഷം രൂപവരെ ചെലവഴിക്കേണ്ടിവരാറുണ്ട്. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ആദ്യഘട്ടം നിർമ്മാണ ചുമതല വഹിച്ച ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
.....................
മാറ്റി സ്ഥാപിക്കേണ്ടത്: 1525 മീറ്റർ
സ്ഥാപിച്ചത്: 1200 മീറ്റർ
മാറ്റാനുള്ളത്: 325 മീറ്റർ
.........................
നവംബർ 30ന് പൂർത്തീകരിക്കും
.........................
പഴയ പൈപ്പും പുതിയ പൈപ്പുമായി തകഴി കലുങ്കിനു സമീപം ബന്ധിപ്പിക്കൽ പൂർത്തീകരിച്ചാൽ ഇന്നുമുതൽ പരീക്ഷണ പമ്പിംഗ് ആരംഭിക്കും. കാലാവസ്ഥ പ്രതികൂലമല്ലെങ്കിൽ, ശേഷിച്ച പൈപ്പ് മാറ്റിയിടൽ അടുത്ത 30ന് മുമ്പ് പൂർത്തീകരിക്കും
പ്രൊജക്ട് മാനേജർ, യൂഡിസ് മാറ്റ്