
കായംകുളം : എം.ഡി.എം.എയുമായി കാറിൽ സഞ്ചരിക്കവേ പിടിയിലായ യുവാവിനെയും പെൺസുഹൃത്തിനെയും കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ്,നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരി തെക്കതിൽ കലം അനി എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞ് (31), സുഹൃത്ത് കൃഷ്ണപുരം കാപ്പിൽ മേക്ക് മുറിയിൽ തെക്കടത്ത് കിഴക്കതിൽ വീട്ടിൽ ഷംന (30) എന്നിവരെ 3.01 ഗ്രാം എം.ഡി.എം.എയുമായി കൃഷപുരം മേനാത്തേരി ക്ഷേത്രത്തിന് തെക്ക് വശത്ത് നിന്ന് പിടികൂടിയത്. മുഹമ്മദ് കുഞ്ഞിന്റെ പക്കൽ നിന്ന് 1.13 ഗ്രാമും ഷംനയിൽ നിന്ന് 1.02 ഗ്രാമും ഇരുവരും സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് 0.86 ഗ്രാം എം.ഡി.എം.എയുമാണ് കണ്ടെടുത്തത്. മയക്കുമരുന്ന് വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തിൽ ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബിനുകുമാറിന്റെയും കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെയും മേൽനോട്ടത്തിൽ, ഡാൻസാഫ് ടീമംഗങ്ങളായ എസ്.ഐ സന്തോഷ്, എസ്.ഐ. ഇല്യാസ്, പൊലീസ് ഉദ്യോഗസ്ഥരായ ഷാഫി, ഹരികൃഷ്ണൻ, അനസ്, രതീഷ്, റസീന എന്നിവരും കായംകുളം എസ്.ഐ വി.ഉദയകുമാർ, എ.എസ്.ഐ ആർ.ഉദയകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, റെജി എന്നിവരുമടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.