ന്യൂഡൽഹി: പാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റൊരു ഹർജിക്കാരന്റെ അഭിഭാഷകരെ തന്റെ കേസിലും നിയോഗിച്ച ഹൈക്കോടതി നടപടിക്കെതിരെ മാണി സി.കാപ്പൻ എം.എൽ.എ സുപ്രീംകോടതിയെ സമീപിച്ചു. പാലാ തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹർജിക്കാരനായ സി.വി ജോണിന് നിയമസഹായത്തിനായി മുതിർന്ന അഭിഭാഷകൻ പി.വിശ്വനാഥൻ ,അഭിഭാഷകൻ ഷിബു ജോസഫ് എന്നിവരെ നിയമിച്ച നടപടി റദ്ദ് ചെയ്യണമെന്നതാണ് ഹർജിയിലെ ആവശ്യം. പാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിലെയും അഭിഭാഷകരാണ് ഇരുവരുമെന്നും ഇവരെ തന്നെ ഈ കേസിലും അഭിഭാഷകരായി നേരിട്ട് നിയോഗിക്കുന്നത് മുൻവിധികളോടെയാണെന്നും മാണി സി.കാപ്പൻ ഹർജിയിൽ ആരോപിക്കുന്നു. ഹർജിക്കാരൻ പാലയിൽ സ്വതന്ത്രനായി മത്സരിച്ച വ്യക്തിയാണെന്നും ഹർജിക്കാരന് സൗജന്യ നിയമസഹായത്തിന് അർഹതയുണ്ടോയെന്ന് പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടിയെന്നും അഭിഭാഷകൻ റോയ് എബ്രഹാം മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു. പാലാ തിരഞ്ഞെടുപ്പിൽ അനുവദിക്കപ്പെട്ട തുകയെക്കാൾ കൂടുതൽ പണം രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ചെന്നും അതിനാൽ തിരഞ്ഞടുപ്പ് ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാരനായ സി.വി ജോൺ ഹൈക്കോടതിയെ സമീപിച്ചത്.