mahin

കോതമംഗലം: കോതമംഗലം പൊലീസ് സ്റ്റേഷനിൽ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് എസ്.ഐ മാഹിൻ സലീമിനെ റൂറൽ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. എസ്.എഫ്.ഐ കോതമംഗലം ഈസ്റ്റ് സെക്രട്ടറിയും എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥിയുമായ റോഷിൻ റെന്നിക്കാണ് മർദ്ദനമേറ്റത്. മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് മാഹിൻ സലീം.

തങ്കളം ബൈപാസ് റോഡിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥിയെ പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയത് അന്വേഷിക്കാൻ ചെന്നതാണ് റോഷിനും സംഘവും. റോഷിനോടും സുഹൃത്തുക്കളോടും മേൽവിലാസം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിലേക്ക് നയിച്ചത്. ഇതിനിടെ സിവിൽ ഡ്രസിലായിരുന്ന മാഹിൻ ഓടിയെത്തി റോഷിനെ സ്റ്റേഷന് അകത്തേക്ക് വലിച്ച് കയറ്റി മുഖത്തും ചെവിക്കും ആഞ്ഞടിച്ചു. പരിക്കേറ്റ റോഷിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തുകുഴി സ്വദേശിയായ റോഷിൻ റെന്നി രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയാണ്.

തങ്കളത്ത് തട്ടുകടയ്ക്ക് സമീപം ലഹരി ഉപയോഗവും വിൽപ്പനയും നടക്കുന്നതിനാൽ കടയുടെ പ്രവർത്തന സമയത്തിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് അവഗണിച്ച് കട പ്രവർത്തിച്ചതിനെ ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥി കയർത്ത് സംസാരിച്ചെന്നാണ് പൊലീസിന്റെ വാദം. ഒരാഴ്ചയായി ലഹരി വിരുദ്ധ ഡ്രൈവിന്റെ ഭാഗമായി പ്രദേശത്തെ ഏതാനും പേർക്കെതിരെ കേസെടുത്തിരുന്നു.