മുന്നണിവിടുമെന്ന് സി.പി.ഐ

കൊച്ചി: ഉദയംപേരൂർ ഐ.ഒ.സി ബോട്ട്ലിംഗ് പ്ളാന്റിലെ എ.ഐ.ടി.യു.സി - സി.ഐ.ടി.യു തൊഴിൽ തർക്കം ഉദയംപേരൂർ പഞ്ചായത്ത് ഭരണത്തെയും പ്രതിസന്ധിയിലാക്കുന്നു. തർക്കം തീർന്നില്ലെങ്കിൽ പഞ്ചായത്തിലെ എൽ.ഡി.എഫ് മുന്നണി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി സി.പി.ഐ ഉദയംപേരൂർ ലോക്കൽ കമ്മിറ്റി മണ്ഡലം കമ്മിറ്റിക്ക് കത്ത് നൽകി.

വെള്ളിയാഴ്ച സെക്രട്ടറി കെ.എസ്.പവിത്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം ടി.രഘുവരൻ, ജില്ലാ കൗൺസിൽ അംഗം കെ.ആർ. റെനീഷ് തുടങ്ങിയവർ സംബന്ധിച്ചിരുന്നു. മണ്ഡലം കമ്മിറ്റിക്ക് പ്രാദേശിക കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നാണ് പാർട്ടി നയം.

ബോട്ട്ലിംഗ് പ്ളാന്റിൽ സിലിണ്ടറുകൾ കയറ്റാൻ എ.ഐ.ടി.യു.സി യൂണിയനിൽ അംഗമായ തൊഴിലാളി കൊണ്ടുവന്ന പുതിയ ട്രക്ക് സി.ഐ.ടി.യു പ്രവർത്തകർ തടഞ്ഞ് കൊടികുത്തിയതാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. ഏരിയകമ്മിറ്റി തലത്തിൽ ഇരുപാർട്ടി നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചകളും അലസി.

രണ്ടുമാസം മുമ്പ് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശക സമിതിയിലേക്ക് സി.പി.ഐ നിർദേശിച്ച മൂന്നു പേരിൽ രണ്ടാൾക്ക് മാത്രമായിരുന്നു അംഗത്വം നൽകിയത്. ഇതേ ചൊല്ലിയും ഉയർന്ന അഭിപ്രായഭിന്നത ഇനിയും തീർന്നിട്ടില്ല.

സി.പി.എം ശക്തികേന്ദ്രമായ ഉദയംപേരൂരിൽ കഴിഞ്ഞവട്ടം സി.പി.എമ്മിന് പഞ്ചായത്തിൽ ആകെ മൂന്ന് സീറ്റുകളാണ് ഉണ്ടായിരുന്നത്. 16 സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ സി.പി.ഐയുമാണ് ജയിച്ചത്. 2005-10 കാലഘട്ടത്തിൽ പഞ്ചായത്തിലെ ഏക സി.പി.ഐ പ്രതിനിധി യു .ഡി.എഫ് പിന്തുണയോടെയാണ് ജയിച്ചത്.

ഉദയംപേരൂർ പഞ്ചായത്ത് കക്ഷിനില

 ആകെ സീറ്റ് : 20

 സി.പി.എം : 09

 സി.പി.ഐ : 03

 കോൺഗ്രസ് : 07

 സ്വതന്ത്രർ : 01

''തൊഴിലിടങ്ങളിൽ തൊഴിലാളിയെ നിയമിക്കാനുള്ള അധികാരം തൊഴിലുടമയ്ക്ക് മാത്രമാണെന്നത് എൽ.ഡി.എഫ് സർക്കാർ നയമാണ്. മറ്റ് യൂണിയനുകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലന്നുമുള്ള നിലപാട് അംഗീകരിക്കാൻ കഴിയില്ല.

പി.വി.പ്രകാശൻ,

എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി