narabali

കൊച്ചി: ഇലന്തൂർ ഇരട്ടനരബലിക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെ അനൗദ്യോഗികമായി നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയനാക്കുന്നത് അന്വേഷണ സംഘത്തിന്റെ പരിഗണനയിൽ.

ബംഗളൂരുവിലാണ് ഇതിന് സംവിധാനമുള്ളതെങ്കിലും വിദഗ്ദ്ധ ഡോക്ടർമാരെ എത്തിച്ച് പരിമിതമായ മെഡിക്കൽ സൗകര്യങ്ങളിലും ചെയ്യാം. നിയന്ത്രിത അളവിൽ മരുന്നുകൾ കുത്തിവച്ച് മയക്കി വിവരങ്ങൾ ചോദിച്ചറിയുന്ന രീതിയാണിത്.

നാർക്കോ അനാലിസിസിന് കോടതിയിൽ നിയമപ്രാബല്യമില്ലെങ്കിലും വിവരങ്ങൾ ലഭിച്ചാൽ അന്വേഷണം സുഗമമാവും. മറ്റു സംസ്ഥാനങ്ങളിൽ കുറ്റാന്വേഷണത്തിന്റെ ഭാഗമായി അനൗദ്യോഗികമായി ഈ പരിശോധന നടത്താറുണ്ട്.

നിലവിൽ പൊലീസിന്റെ സമ്മർദ്ദങ്ങൾക്ക് ഷാഫി പൂർണമായി കീഴടങ്ങിയിട്ടില്ല. സഹകരണവുമില്ല. ഷാഫിയെയും ഭഗവൽസിംഗിനെയും കളമശേരി മെഡിക്കൽ കോളേജിൽ ലൈംഗിക ക്ഷമതാ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇരുവർക്കും ലൈംഗിക ശേഷിയുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. റിപ്പോർട്ട് കിട്ടിയ ശേഷം ലൈംഗിക പീഡനക്കുറ്റം കൂടി ഇരുവരുടെയും മേൽ ചുമത്തിയേക്കും.

സോഷ്യൽ മീഡിയയിൽ വിരുതർ

ഷാഫിയും മറ്റു രണ്ട് പ്രതികളും സമൂഹമാദ്ധ്യമങ്ങൾ നന്നായി ഉപയോഗിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. പ്രതികൾ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും എല്ലാം വിശ്വസിക്കാനാവില്ല. കുറേക്കാര്യങ്ങൾ വെളിപ്പെടുത്തുന്നുമില്ല. തെളിവ് ശേഖരണമാണ് നടക്കുന്നത്. കേസ് ബലപ്പെടുത്താൻ ഇത് അനിവാര്യമാണ്. പദ്മയുടെയും റോസിലിയുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾക്ക് കാത്തിരിക്കുകയാണ് പൊലീസ്. മൃതദേഹങ്ങൾ വെട്ടിനുറുക്കിയതിനാൽ ശ്രമകരമാണ് പോസ്റ്റ്മോർട്ടം. ഇറച്ചിവെട്ടുകാരനെപ്പോലെയാണ് ശരീരങ്ങൾ നുറുക്കിയതെന്നും നാഗരാജു പറഞ്ഞു.

അവയവ വിൽപ്പന ഷാഫിയുടെ തട്ടിപ്പാണ്. മനുഷ്യമാംസം വിൽക്കാമെന്ന് ഭഗവൽസിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചെന്ന് പറയും പോലെയാകും ഇതും. തെളിവുകൾ ഒരുപാട് ലഭിച്ചിട്ടുണ്ട്. പ്രതികളുടേതുൾപ്പടെ ഏതാനും ഫോണുകളുടെ പരിശോധനയും നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു സ്ത്രീയെയും കൊന്നെന്ന് ലൈല,

വെറുതേ പറഞ്ഞതെന്ന് ഷാഫി

മുഹമ്മദ് ഷാഫി എറണാകുളത്ത് വച്ച് മറ്റൊരു സ്ത്രീയെയും കൊന്നതായി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കൂട്ടുപ്രതിയായ ലൈല നൽകിയ മൊഴി ശരിയാകാനിടയില്ലെന്ന് പൊലീസ്. ലൈലയെയും ഭഗവൽസിംഗിനെയും വശപ്പെടുത്താൻ ഇയാൾ വീരവാദം പറഞ്ഞതാകാനേ സാദ്ധ്യതയുള്ളൂവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഷാഫിയുടെ മറുപടിയും ഇങ്ങനെ തന്നെയാണ്.