പറവൂർ: വരാപ്പുഴയിൽ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ. ചേരാനല്ലൂർ സ്വദേശിയും നിലവിൽ വയനാട് കമ്പളക്കാട് താമസക്കാരനുമായ സിബി ജോയ് (24) ആണ് പിടിയിലായത്. 25ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് കണ്ടെടുത്തു. ആന്റി നർകോട്ടിക് സ്പെഷ്യൽ ഡ്രൈവന്റെ ഭാഗമായി വരാപ്പുഴ എക്സൈസ് ഇൻസ്‌പെക്ടർ അനീഷ് മോഹനും സംഘവും പരിശോധന നടത്തുന്നതിനിടെ വരാപ്പുഴ പാലത്തിന് സമീപത്ത് നിന്നുമാണ് സിബിയെ പിടികൂടിയത്. ജില്ലയിലെ മയക്കുമരുന്ന് വിപണന കേന്ദ്രത്തിലെ മുഖ്യ കണ്ണിയാണ് സിബിയെന്നും കാസർഗോഡ് നിന്നുമാണ് എം.ഡി.എം.എ എത്തിച്ചിരുന്നതെന്നും എക്സൈസ് കണ്ടെത്തി. ഓയോ റൂംസ് കേന്ദ്രീകരിച്ചും മുന്തിയ ഹോട്ടൽ മുറികളിലും മറ്റും താമസിച്ചാണ് ഇയാൾ എം.ഡി.എം.എ ഇടപാട് നടത്തിയിരുന്നത്. മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് സിബി ജോയ് എക്സൈസിന്റെ വലയിലായത്. ജില്ലയിലെ മയക്കുമരുന്ന് ലോബികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്ന് അറിയാൻ സാധിച്ചതായി എക്സൈസസ് അധികൃതർ അറിയിച്ചു. പ്രിവിന്റീവ് ഓഫീസർ പി.കെ. ഗോപി, എം.ടി. ഹാരിസ്, ഓഫീസർമാരായ എസ്. അനൂപ്, സി.ജി. അമൽദേവ്, അനീഷ് കെ. ജോസഫ്, ഡ്രൈവർ സി.ജിനിരാജ്, വുമൺ ഓഫീസർ ടി.ജെ. ജിപ്സി എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.