തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം മൊബൈൽ ആപ്ലിക്കേഷന്റെ കസ്റ്റമർ എൻറോൾമെന്റ് കാമ്പയിൻ ആരംഭിച്ചു. കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡോ. രേണു രാജ് ഫ്ലാഗ് ഓഫ് ചെയ്തു. കാമ്പയിന്റെ ഭാഗമായി ഭാരത് മാതാ കോളേജിലെ 750 വിദ്യാർത്ഥികളാണ് ഹരിത കർമസേനയോടൊപ്പം കസ്റ്റമർ എൻറോൾമെന്റിനായി അണിനിരക്കുന്നത്. വിദ്യാർത്ഥികളും ഹരിത കർമ്മസേനാംഗങ്ങളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നഗരസഭയുടെ പല ഭാഗങ്ങളിലായാണ് എൻറോൾമെന്റ് സർവേ നടത്തുന്നത്. ഗൃഹനാഥന്റെ പേര്, മേൽവിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട 42 ചോദ്യങ്ങളാണ് സർവേയിൽ ഉണ്ടാകുക. ശുചിത്വ. മാലിന്യ സംസ്കരണ പ്രവര്ത്തനങ്ങൾ, അവയുടെ ഭൗതിക സാമ്പത്തിക പുരോഗതി, പൊതുജനങ്ങൾക്കായുള്ള പരാതി പരിഹാര സെൽ തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ ഉൾപ്പെടുത്തി മാലിന്യ സംസ്കരണ മേഖലയിലെ ഓരോ പ്രവർത്തനങ്ങളും ഓൺലൈനായി സംസ്ഥാനതലം മുതൽ വാർഡ്തലം വരെ മോണിറ്റർ ചെയ്യുന്ന സംവിധാനമാണ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിത മിത്രം ഗാർബേജ് ആപ്പ്. നഗരസഭയിലെ 30,000 വീടുകളിലും 2900 സ്ഥാപനങ്ങളിലും ക്യു.ആർ കോഡ് പതിച്ച് ഹരിത മിത്രം സ്മാർട്ട് മോണിറ്ററിംഗ് സിസ്റ്റം മൊബൈൽ ആപ്ലിക്കേഷന്റെ പ്രവർത്തനം ആരംഭിക്കും.
നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ എസ്. രഞ്ജിനി സ്വാഗതം പറഞ്ഞു. തൃക്കാക്കര നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് ഉള്ളമ്പിള്ളി, കൗൺസിലർമാരായ എം.ജെ.ഡിക്സൻ, ഷാജി വാഴക്കാല, ലാലി ജോഫിൻ, സി.സി.വിജു, അഡ്വ.ഹസീന ഉമ്മർ, മിനൂപ്, സുമ മോഹനൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ധന്യ ജോസി, ഭാരത് മാതാ കോളേജിന്റെ പ്രതിനിധികളായ ഫാ. ജിനിച്ചൻ കർത്താനം, ലിസി കാച്ചപ്പിള്ളി, ജോൺസൻ, ഷീന രാജൻ ഫിലിപ്പ്, ടോണി, സൂരജ്, ആൻമേരി, ഡിജോ ജോർജ്, ജോഷി വർഗീസ് എന്നിവർ പങ്കെടുത്തു.