murder
MURDER

കൊന്നത് കഴുത്ത് മുറുക്കി

കൊച്ചി: എറണാകുളം എളംകുളത്ത് വാടകവീട്ടിൽ കൊല്ലപ്പെട്ട യുവതി ലക്ഷ്മിയല്ല, നേപ്പാൾ സ്വദേശി ഭാഗീരഥിയെന്ന് (35) പൊലീസ് കണ്ടെത്തി. മൂന്നുവർഷം മുമ്പ് കൊച്ചിയിലെത്തിയ ഇവർ ലക്ഷ്മിയെന്ന വ്യാജ പേരിലാണ് പൊലീസ് അന്വേഷിക്കുന്ന റാം ബഹാദൂർ ബിസ്തി (46)ക്കൊപ്പം താമസിച്ചിരുന്നത്.

ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഭാഗീരഥി കൊല്ലപ്പെട്ട വിവരം പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇവർ അടുത്ത ദിവസം കൊച്ചിയിൽ എത്തിയേക്കും. റാം ബഹാദൂറിനൊപ്പമാണ് ഭാഗീരഥി കഴിഞ്ഞിരുന്നതെന്ന് ബന്ധുക്കൾക്ക് അറിയാമായിരുന്നു. ഒളിവിൽ കഴിയുന്ന റാം ബഹാദൂറിനെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കൾ കൈമാറി. ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

എളംകുളം രവീന്ദ്രൻ റോഡിൽ പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ടി.കെ. നാരായണന്റെ വീടിനോട് ചേർന്ന ഒറ്റമുറിയിലാണ് പ്ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.

കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എറണാകുളം എ.സി.പി രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസന്വേഷണം.

ആകെ ദുരൂഹത

ഭാഗീരഥിയും റാം ബഹാദൂറും വ്യാജ പേരിൽ എന്തിന് കൊച്ചിയിൽ തമ്പടിച്ചു, മറ്രെന്തെങ്കിലും ദുരൂഹത ഇതിന് പിന്നിലുണ്ടോ, ഇവരുടെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.