photo
പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു. വിന്റെ നേതൃത്വത്തിൽ പള്ളത്താംകുളങ്ങര എ ആന്റ് എ ഗ്യാസ് എജൻസിയുടെ മുന്നിൽ നടത്തിയ പ്രതിഷേധം

വൈപ്പിൻ: പള്ളത്താംകുളങ്ങരയിലെ എ ആന്റ് എ ഗ്യാസ് എജൻസിയിലെ പിരിച്ചുവിട്ട നാല് തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടർന്നതിനാൽ ഇന്നലെയും ഗ്യാസ് വിതരണം മുടങ്ങി. കൈയേറ്റം ചെയ്യുകയും ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കുകയും ചെയ്തെന്ന ഉടമ ഉമ സുധീറിന്റെ പരാതിയിൽ ഏഴ് സി.ഐ.ടി.യു പ്രവർത്തകരെ ഇന്നലെ മുനമ്പം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഉമ സുധീറിന്റെ മൊഴി ഗ്യാസ് ഏജൻസി ഓഫീസിൽചെന്ന് പറവൂർ ഡിവൈ.എസ്.പി എം.കെ. മുരളീധരൻ രേഖപ്പെടുത്തി.

പട്ടികജാതിക്കാരിയായ ഡീലർക്കെതിരെ സി.ഐ.ടി.യു നേതാക്കൾ ഭീഷണി ഉയർത്തിയ വീഡിയോ വൈറലായതിനെത്തുടർന്ന് ഈ സംഭവം വലിയ ജനശ്രദ്ധയാകർഷിച്ചിരുന്നു. സമരത്തെത്തുടർന്ന് വ്യാഴം മുതൽ ഏജൻസി പ്രവർത്തിക്കുന്നില്ല. പൊലീസ് സംരക്ഷണം തേടിയുള്ള ഉമയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംരക്ഷണം കിട്ടാതെ വിതരണം നടത്താനാവില്ലെന്ന് ഉമ പറഞ്ഞു.

ഗ്യാസ് എജൻസിയുടെ മുന്നിൽ ഇന്നലെ നടന്ന പ്രതിഷേധം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കേരള പെട്രോളിയം ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.എസ് .അരുൺകുമാർ, സി.ഐ.ടി.യു. വൈപ്പിൻ ഏരിയ സെക്രട്ടറി പി.വി. ലൂയിസ്, സി.പി.എം. വൈപ്പിൻ ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ, തുടങ്ങിയവർ സംസാരിച്ചു. പള്ളത്താംകുളങ്ങരയിൽനിന്ന് പ്രകടനമായെത്തിയാണ് ഏജൻസിക്ക് മുന്നിൽ പ്രതിഷേധസമരം നടത്തിയത്.