കോലഞ്ചേരി: ഫുട്‌ബാൾ പരിശീലനം നൽകാമെന്ന് വിശ്വസിപ്പിച്ച് ആൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ 52 വർഷം തടവിന് ശിക്ഷിച്ചു. എളംകുളം തേവര കോന്തുരുത്തി ഇരിയത്തറ ഷാജിയെയാണ് (47) പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി രണ്ട് കേസുകളിലായി ശിക്ഷിച്ചത്. 2018ൽ പുത്തൻകുരിശ് പൊലീസ് രജിസ്​റ്റർ ചെയ്ത കേസാണിത്. സെലക്ഷൻ ട്രയൽസ് നടത്തി റിക്രൂട്ട് ചെയ്ത് കോലഞ്ചേരിയിലും മഴുവന്നൂരും താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

കേസ് രജിസ്​റ്റർ ചെയ്തതിനെത്തുടർന്ന് മുംബയ്, ചെന്നൈ, പൂന, ന്യൂഡൽഹി, കാശ്മീർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

2019 ഡിസംബറിൽ പുത്തൻകുരിശ് ഇൻസ്‌പെക്ടറായിരുന്ന സാജൻ സേവ്യറാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണസംഘത്തിൽ പ്രിൻസിപ്പൽ എസ്.ഐ കെ.പി. ജയപ്രസാദ്, എസ്.ഐമാരായ വിൻസി ഏലിയാസ്, പീ​റ്റർ പോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, പി.സി. ജയകുമാർ, യോഹന്നാൻ, അനിൽകുമാർ, ചന്ദ്രബോസ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ. സിന്ധു ഹാജരായി.