
കീവ് : ഭീകരതയുടെ പുതിയ രൂപമാണ് റഷ്യയെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്കി, ജി 7 അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് റഷ്യക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം റഷ്യ യുക്രെയിന് നേരെ നടത്തിയ മിസെെൽ ആക്രമണം ഭീകരതയുടെ പുതിയ രൂപമാണെന്നും റഷ്യയ്ക്ക് എതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയ്ക്കുനേരെ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ജി 7 നോട് ആവശ്യപ്പെടുകയും ചെയ്തു. യുക്രെയിന് നൽകുന്ന എല്ലാത്തരത്തിലുള്ള പിന്തുണയും തുടരുമെന്ന് ജി 7 അംഗങ്ങൾ ഉറപ്പുനൽകി.

റഷ്യ - യുക്രെയിൻ യുദ്ധം തുടങ്ങിയതിന് ശേഷം യുക്രെയിൻ നേരിട്ട കനത്ത ബോംബാക്രമണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇതിൽ 19പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാന നഗരമായ കീവിൽ രാവിലെ തിരക്കേറിയ സമയത്താണ് ആക്രമണമുണ്ടായത്. അടിസ്ഥാന സൗകര്യങ്ങൾ നശിച്ചതിനാൽ പലയിടത്തും വെെദ്യുതി മുടങ്ങി. റഷ്യയെ ക്രിമിയ ഉപദ്വീപുമായി ബന്ധിപ്പിക്കുന്ന പാലമായ കെർച്ചിൽ ശനിയാഴ്ച നടന്ന സ്ഫോടനത്തിന്റെ പ്രതികാരമാണ് കീവിൽ നടത്തിയ ആക്രമണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ വ്യക്തമാക്കി.