തിരുവനന്തപുരം:വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലാ-സാംസ്കാരിക പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുൻപിൽ ഒത്തുകൂടി.ഫോട്ടോ പ്രദർശനം,കടൽപാട്ട്,നാടൻപാട്ടുകൾ,ചിത്രരചന,കപ്പൂച്ചിൻ വൈദികർ തെരുവ് നാടകം,തീരരശ്മി പ്രവർത്തകർ നാടൻപാട്ട് തുടങ്ങിയ പ്രതിഷേധ രീതികളാണ് സമരക്കാർ നടത്തിയത്.

സംസ്ഥാന കൺവീനറായ ആർ.ബിജു അദ്ധ്യക്ഷനായി.ജില്ലാ കൺവീനർ ഒ.സജിത സ്വാഗതം പറഞ്ഞു.ദുരന്ത നിവാരണ സമിതി മുൻ അംഗം ഡോ.കെ.ജി.താര ഉദ്ഘാടനം ചെയ്തു.ചിത്രകാരൻ പാർത്ഥ സാരഥി വർമ്മ,ഗിരീഷ് ബാബു കടയ്ക്കാവൂർ,അഡ്വ.വി.എസ്.ഹരീന്ദ്ര നാഥ്,എഴുത്തുകാരൻ വിനു എബ്രഹാം തുടങ്ങിയ കലാകാരന്മാരും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ.എച്ച്.പെരേര,ഫാതർ ലാബറിൻ യേശുദാസ്,ഫാതർ നിക്കോളസ്,ഫാതർ തിയേഡേഷ്യസ് ഡിക്രൂസ് തുടങ്ങിയവരും പങ്കെടുത്തു.

പരിസ്ഥിതി ആഘാത പഠനം നടത്തും

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാതപഠനം നടത്തുമെന്ന് ലത്തീൻ അതിരൂപത ജനറൽ യൂജിൻ.എച്ച്.പെരേര മാദ്ധ്യമങ്ങളോട് പറഞ്ഞു.മൂന്ന് മാസം കൊണ്ട് പഠനം പൂർത്തിയാക്കുന്നതിനായി എഴ് പേരടങ്ങിയ സമിതിയെ നിയോഗിച്ചു.റിപ്പോർട്ട് മൂന്ന് മാസത്തിന് ശേഷം പൊതു സമൂഹത്തിന് മുമ്പിൽ വയ്ക്കും.സമരക്കാരുമായി സർക്കാർ ചർച്ച നടത്തി തീരുമാനത്തിന്റെ ഉത്തരവ് ഇറക്കിയാൽ മാത്രമേ സമരം തീരുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.