തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സാക്ഷരതാ പഠിതാക്കളെ കണ്ടെത്താനുള്ള ജനകീയ സർവ്വേ ഇന്ന് നടക്കും. കാന്തല്ലൂർ, മറയൂർ, മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, അടിമാലി, കുമിളി, ഏലപ്പാറ പഞ്ചായത്തുകളിലാണ് സർവ്വേ സംഘടിപ്പിച്ചിട്ടുള്ളത്. ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ, സാമൂഹ്യ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ, പരിശീലനം ലഭിച്ച 300 ഓളം ഇൻസ്ട്രക്ടർമാർ എന്നിവർ നേതൃത്വം നൽകും. ജില്ലാതല സർവ്വേ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്തിലെ ഇരുമ്പുപാലത്ത് നടക്കും. കാന്തല്ലൂർ- 1000, മറയൂർ- 1000, മൂന്നാർ- 1000, ദേവികുളം- 500, ചിന്നക്കനാൽ- 1000, അടിമാലി- 500, കുമിളി- 500, ഏലപ്പാറ- 500 വീതം നിരക്ഷരരെ കണ്ടെത്താനാകുമെന്നാണ് കണക്കാക്കുന്നത്. ജില്ലയിലെ 5000 നിരക്ഷരരെ കൂടി സാക്ഷരരാക്കാൻ ഉദ്ദേശിച്ചാണ് പുതിയ പദ്ധതി. അഞ്ച് വർഷമാണ് പദ്ധതി കാലാവധി. ഈ വർഷം 5000 പേരെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. നിരക്ഷരരായ 3750 സ്ത്രീകളെയും 1250 പുരുഷന്മാരെയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഇവരിൽ എസ്.സി വിഭാഗം പഠിതാക്കൾ- 900, എസ്.ടി- 800, ന്യൂനപക്ഷ വിഭാഗങ്ങൾ- 1000, പൊതുവിഭാഗം- 2300 എന്നിവരാണ് ഉൾപ്പെടുന്നത്. അഡ്വ. എ. രാജ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സർവ്വേ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.