
മൂന്നാർ:നയമക്കാട് എസ്‌റ്റേറ്റിൽ തൊഴുത്തിൽ കെട്ടിയ അഞ്ച് കറവപശുക്കളെ കടുവ ആക്രമിച്ച് കൊന്നു. ഒരെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് നടമക്കാട് ഈസ്റ്റ് ഡിവിഷനിൽ ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ മൂന്നാർ-ഉടുമലപ്പെട്ട് അന്തർ സംസ്ഥാനപാത രണ്ടരമണിക്കൂർ ഉപരോധിച്ചു.
സമരക്കാർ സന്ദർശകരെ കടത്തിവിടാൻ തയ്യറാകാതെ വന്നതോടെ ഇരവികുളം ദേശീയോദ്യാനം വനപാലകർ അടച്ചു.
പളനിസ്വാമി മാരിയപ്പൻ എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്. കാട്ടിൽ മേയാൻപോയ പശുക്കളെ ശനിയാഴ്ച വൈകുന്നേരം ലയത്തിന്റെ സമീപത്തെ തൊഴുത്തിൽ എത്തിച്ച് കെട്ടിയിട്ടു. രാത്രിയിൽ വീട്ടിലെ നായ്ക്കൾപതിവില്ലാതെ കുരച്ച് ബഹളമുണ്ടാക്കിയെങ്കിലും കടുവയുടെ സാമിപ്യം തിരിച്ചറിഞ്ഞതാണെന്ന് കരുതിയില്ല. പുലർച്ചെ 5 മണിയോടെ പാലെടുക്കാൻ ഇരുവരും എത്തിയതോടെയാണ് പശുക്കൾ കൊല്ലപ്പെട്ട വിവരം അറിയുന്നത്. സംഭവം വനപാലരെ അറിയിച്ചതോടെ അധിക്യതർ എത്തി. തൊഴിലാളികൾ ഇവരെ തടഞ്ഞുവെച്ചു. അടിക്കടി മൂന്നാർ മേഖലയിൽ വന്യമൃഗങ്ങൾ ജനവാസമേഖലയിൽ എത്തി വളർത്ത്മൃഗങ്ങത്തെയും നാട്ടുകാരെയും ആക്രമിക്കുന്നത് തടയാൻ നടപടിയുണ്ടാവുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. ഉപജീവനമായ കറവപ്പശുക്കൾ കൊല്ലപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ മൂന്നാർ-ഉടുമലപ്പെട്ട അന്തർസംസ്ഥാനപാത ഉപരോധിച്ചത്. വിവിധ തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് രണ്ടമണിക്കൂർ നീണ്ടുനിന്ന റോഡ് ഉപരോധം നടന്നത്. ദേവികുളം സബ് കളക്ടർ രാഹുൽ ശർമ്മ യൂണിയൻ നേതാക്കളും തൊഴിലാളികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.