അടിമാലി: മൂന്നാർ നയമക്കാട് എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ പത്തു കന്നുകാലികളെ കൊന്ന് പ്രദേശമാകെ ഭീതിയിലാഴ്ത്തിയ കടുവയെ കെണിയിലാക്കി കാട്ടിൽ തുറന്നു വിട്ട അന്നു തന്നെ 30 കിലോ മീറ്റർ അകലെയുള്ള ചെങ്കുളത്ത് ജനവാസ മേഖലയിൽ പുള്ളി പുലിയെ കണ്ടെത്തി. നൈറ്റ് പെടോളിംഗിനിടെ വൈള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ അണക്കെട്ടിന് സമീപം പുള്ളി പുലിയെ കണ്ടെത്തിയത്. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നൈറ്റ് പെട്രോളിംഗിനെ ഇന്നലെ പുള്ളി പുലിയെ കണ്ടത്. ചെങ്കുളം അണക്കെട്ടിന് സമീപം പാറക്വാറി മേഖലയിൽ റോഡരികിൽ അനക്കം കണ്ട് ടോർച്ചടിച്ച് നോക്കുമ്പോഴാണ് പുലിയെ കണ്ടത്. ആദ്യം ആട് ആണെന്നാണ് കരുതിയത്. വെട്ടം അടിച്ച് വീണ്ടും നോക്കുമ്പോൾ കാടിനുള്ളിൽ പതുങ്ങിയിരുന്ന പുള്ളിപുലി പുറത്തേയ്ക്ക് നടന്നു നീങ്ങുകയായിരുന്നു. വാഹനത്തിലിരുന്ന് ഇവർ ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് ഇന്നലെ വനം വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ സംഘം സംഭവ സ്ഥലത്തെത്തി പുലിയെ കണ്ട സ്ഥലത്ത് പരിശോധന നടത്തി. ഉപദ്രവം ഉണ്ടാകാത്ത സാഹചര്യത്തിൽ പുലിയെ പിടികൂടാൻ കഴിയില്ലെന്ന നിലപാടാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടേത്. എങ്കിലും നാട്ടുകാരുടെ ആശങ്ക പരിഹരിക്കൻ രാത്രികാലങ്ങളിൽ ഫോറസ്റ്റ് ദ്രുതകർമ സേനയുടെ പട്രോളിംഗ് ഉണ്ടാകും. മേഖലയിൽ പട്രോളിംഗ് ശക്തമാക്കാൻ പൊലീസ് നടപടി സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചു. വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, മെമ്പർ കെ.ആർ. ജയൻ, ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.എസ്. സജീവ്, വെള്ളത്തൂവൽ എസ്.ഐ സജി എൻ. പോൾ, പള്ളിവാസൽ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജയചന്ദ്രൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് പരിശോധനകൾക്ക് നേതൃത്വം നൽകി. വന്യമൃഗങ്ങളുടെ സാമീപ്യവും ആക്രമണവും ജനവാസ മേഖലയിൽ പതിവില്ലാത്ത വിധം പെരുകുന്നതിൽ ദേവികുളം താലൂക്കിലെ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. ആഴ്ചകൾക്ക് മുമ്പാണ് സമീപ പ്രദേശമായ മാങ്കുളത്ത് പുലിയെ ആദിവാസിയായ ഗോപാലൻ വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്തിയത്.
ഓടിപ്പോയത് ജനവാസ മേഖലയിലേയ്ക്ക്
അണക്കെട്ട് ഭാഗത്ത് നിന്ന് പിന്നീട് പുള്ളിപ്പുലി ചെങ്കുളം മാങ്ങാപ്പാറ ഭാഗത്തേയ്ക്കാണ് അതിവേഗത്തിൽ ഓടി പോയത്. ഈ പ്രദേശമാകെ ജനവാസ മേഖലയാണ്. പുലിയെ കണ്ടെത്തിയ അണക്കെട്ട് പ്രദേശം വലിയ തോതിൽ ജനങ്ങൾ എത്തുന്ന മേഖലയാണ്. അണക്കെട്ടിൽ ബോട്ടിംഗ് ഉള്ളതിനാൽ എപ്പോഴും ഇവിടെ ആളുകളുണ്ടാകാറുണ്ട്.. കൂടാതെ ആനവിരട്ടി, ചെങ്കുളം ഭാഗത്തേയ്ക്ക് ടൂറിസ്റ്റുകളുമായി പോകുന്ന ട്രിപ്പ് ജീപ്പുകളും സഞ്ചാരികളുടെ വാഹനങ്ങളുടെ ശബ്ദവും പതിവാണ്. ഇത്തരം തിരക്കേറിയ ജനവാസ കേന്ദ്രത്തിൽ എങ്ങനെ ഇത്തരം വന്യമൃഗങ്ങൾ എത്തുന്നു എന്നത് പ്രദേശവാസികളിൽ ദുരുഹത ഉണർത്തുന്നുണ്ട്.