തൊടുപുഴ: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും കേരളകൗമുദിയുടെയും ആഭിമുഖ്യത്തിൽ തൊടുപുഴ എ.പി.ജെ അബ്ദുൾകലാം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഭക്ഷ്യസുരക്ഷാ ബോധവത്കരണ സെമിനാറും ക്ളാസും വിദ്യാർത്ഥികളിൽ പുതിയ അറിവ് പകർന്ന് നൽകി. പി.ടി.എ വൈസ് പ്രസിഡന്റ് അനസ് ഇസ്മായിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. രാസപദാർത്ഥങ്ങളടങ്ങിയ ഭക്ഷണം ഒഴിവാക്കി പോഷകസമ്പുഷ്ടമായവ കഴിക്കാൻ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം യുവതലമുറ ഭക്ഷണത്തിന്റെ വില മനസിലാക്കണമെന്നും ഒരു വറ്റ് പോലും പാഴാക്കാതിരിക്കാൻ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ജയകുമാരി വി.ആർ,​ ഹെഡ്മിസ്ട്രസ് സുഷമ. പി എന്നിവർ സംസാരിച്ചു. സുരക്ഷിത ഭക്ഷണത്തെക്കുറിച്ച് ഡയറ്റീഷ്യൻ നിഷ ഷാജു ക്ളാസെടുത്തു. തൊടുപുഴ ഫുഡ് സേഫ്‌റ്റി ഓഫീസർ ബൈജു പി. ജോസഫ് സ്വാഗതവും കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി.ടി. സുഭാഷ് നന്ദിയും പറഞ്ഞു. കുട്ടികൾക്ക് ഭക്ഷ്യസുരക്ഷാ മൊബൈൽ ലാബ് കാണുന്നതിനും അവർ കൊണ്ടുവരുന്ന ഭക്ഷണ സാമ്പിളുകൾ ലാബിൽ പരിശോധിക്കുന്നതിനും അവസരം ലഭിച്ചു.

വെറൈറ്റിയായി കുട്ടികളുടെ മുളയരി പായവും ചോളം പുട്ടും
സെമിനാറിനോടൊപ്പം തിന,​ ചോളം,​ മുളയരി, ​വരക് ബാർലി,​ മുതിര,​ ചാമ തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ച് പോഷകകരവും രുചികരവുമായ ഭക്ഷണം തയ്യാറാക്കുന്ന മത്സരം കുട്ടികൾക്കായി സംഘടിപ്പിച്ചത് ശ്രദ്ധേയമായി. മുതിര ചമ്മന്തി, മുതിര തോരൻ, ബാർളി കഞ്ഞി, ബാർളി കട്‌ലറ്റ്, ചോളം പുട്ട്, വരക് പായസം, വാട്ടുകപ്പ- മുതിര പുഴക്കും, തിന കഞ്ഞി, ചോളം പുഴുങ്ങിയത്, മുളയരി പായസം, ചോളം പുട്ട്, ചോളം ഇടിയപ്പം, ചാമ ഉപ്പുമാവ്, മുതിര ഉലർത്തിയത്, റാഖി കേക്ക്, മുതിര ചമ്മന്തി എന്നിവയാണ് കുട്ടികൾ മത്സരത്തിൽ തയ്യാറാക്കിയെത്തിച്ചത്. ടീം അംഗങ്ങൾ വീട്ടിൽ നിന്ന് ഭക്ഷണം തയ്യാറാക്കിയെത്തിച്ച് സ്കൂളിൽ അവതരിപ്പിക്കുകയായിരുന്നു. മത്സരത്തിൽ ദേവിക സന്തോഷും സംഘവും സംഘവും ഒന്നാം സ്ഥാനം നേടി. എലിസബത്ത് ജോബിയും സംഘവും രണ്ടാം സ്ഥാനവും എബിലിറ്റി സാജുവും സംഘവും മൂന്നാം സ്ഥാനവും നേടി. ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനം നേടിയ കുട്ടികൾക്ക് യഥാക്രമം 3000, 2000, 1000, 500 രൂപ വീതം സമ്മാനമായി നൽകും.