വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാർ പഞ്ചായത്ത്തല സർവ്വകക്ഷി യോഗം ചേർന്നു.
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി വണ്ടിപ്പെരിയാർ പഞ്ചായത്ത് തല സർവ്വകക്ഷി യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡല കാലത്ത് ഇതര സസ്ഥാനങ്ങളിൽ നിന്നുമടക്കം ഏറ്റവും കൂടുതൽ അയ്യപ്പ ഭക്തർ കടന്നുപോവുന്നത് വണ്ടിപ്പെരിയാർ വഴിയാണ് . സത്രം കാനനപാതയിലൂടെയും അയ്യപ്പ ഭക്തർ ശബരിമല ദർശനത്തിന് പോകുന്നതിനാൽ തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണ് വണ്ടിപ്പെരിയാർ ദേശീയ പാതയിൽ വണ്ടിപ്പെരിയാർ ടൗണിലൂടെ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ സുഗമമായി കടന്നുപോവുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനായി ടൗണിലെ ട്രാഫിക് നിയന്ത്രണം കാര്യക്ഷമമാക്കാൻ തീരുമാനിച്ചു. വഴി വിളക്ക്, ടേക് എ ബ്രേക്ക് പദ്ധതി, കുടിവെള്ളം, പ്രാഥമിക ചികിൽസ, പാർക്കിംഗ് സംവിധാനം തുടങ്ങിയവയും ഏർപ്പെടുത്താനും തീരുമാനിച്ചു. കൂടാതെ വണ്ടിപ്പെരിയാറിൽ നിന്നും സത്രം, പുല്ല്‌മേട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് അയ്യപ്പ ഭക്തരെ എത്തിക്കുന്നതിന് ഏകീകൃത ടാക്‌സി ചാർജ് ഏർപ്പെടുത്താനും തീരുമാനിച്ചു.
സർവ്വകക്ഷി യോഗത്തിൽ പീരുമേട് എംഎൽഎയെ പ്രതിനിധീകരിച്ച് പി എ ഗണേശൻ എം, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഡി. അജിത്, മെഡിക്കൽ ഓഫീസർ ഡോ: ഡോൺ ബോസ്‌കോ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു