saraswathi
ശ്രീ ചക്രപുരം ക്ഷേത്രത്തിൽ വെള്ളാരം കല്ലിൽ തീർത്ത സരസ്വതിയുടെ രൂപം.

ചെറുവത്തൂർ: വെള്ളാരം കല്ലുകളിൽ ഇരുപത്തിമൂന്നുകാരൻ തയ്യാറാക്കിയ സരസ്വതി രൂപം കാഴ്ചക്കാർക്ക് അപൂർവ ദൃശ്യാനുഭവമാകുന്നു. ചെറുവത്തൂർ ചക്രപുരം സ്വദേശി അജിത് കുമാറാണ് ചക്രപുരം നരസിംഹം ലക്ഷ്മിനാരായണ ശ്രീകൃഷ്ണ ക്ഷേത്ര നടയിൽ വെള്ളാരം കല്ലുകൾ കൊണ്ട് സരസ്വതി രൂപം തീർത്ത് വിസ്മയിപ്പിച്ചത്.

അധികമാരും ചെയ്യാത്ത ശൈലിയിലാണ് ഈ കലാകാരന്റെ മികവ് സരസ്വതിയുടെ രൂപ ഭംഗിയിലൂടെ പുറത്തുവന്നത്. നാൽപതു കിലോഗ്രാം വെള്ളാരംകല്ലിൽ ഏഴു നിറങ്ങൾ ചേർത്താണ് സരസ്വതിദേവിയുടെ രൂപമൊരുക്കിയത്. ക്ഷേത്ര ഭാരവാഹികളുടെ അഭ്യർത്ഥന പ്രകാരമാണ് 28 മണിക്കൂർ കൊണ്ട് എട്ടടി നീളത്തിലും ആറടി വീതിയുമുള്ള ദേവി രൂപം വരച്ചത്. നേരത്തെ ധ്വജപ്രതിഷ്ഠ വേളയിൽ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ ഗ്ലീറ്ററിംഗ് കലയിലൂടെ നരസിംഹമൂർത്തിയുടെ രൂപം ഏറെ ശ്രദ്ധേയമായിരുന്നു.

കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താംതരം പഠിക്കുമ്പോഴാണ് അജിത് കുമാർ

വരയ്ക്കാൻ തുടങ്ങിയത്. പ്ലസ്ടുവിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ പൂർണ്ണമായും വരയുടെ ലോകത്ത് ഇറങ്ങുകയായിരുന്നു. ജന്മസിദ്ധമായ പ്രതിഭാശേഷി പ്രകടമാക്കിയ യുവാവ് വാൾ പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ് തുടങ്ങിയവയിൽ ഇതിനകം തന്റെ കൈയൊപ്പ് ചാർത്തിക്കഴിഞ്ഞു. ഗ്ലീറ്ററിംഗ് ആർട്ടിലൂടെ പറശ്ശിനിക്കടവിൽ മുത്തപ്പനെ വരച്ചതും മുക്തകണ്ഠം പ്രശംസനേടിക്കൊടുത്തിട്ടുണ്ട്. പ്രതിഫലേച്ഛയില്ലാതെയാണ് ക്ഷേത്രനടയിൽ ഈ കലാകാരന്റെ സമർപ്പണം. ചക്രപുരം ക്ഷേത്രത്തിനു സമീപത്തെ തങ്കമണിയുടെയും പരേതനായ ടി. ശശിധരന്റെയും മകനാണ് അജിത്ത്.