കണ്ണൂർ: തലശ്ശേരി-മാഹി ബൈപാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കൊടുവള്ളി ബാലത്ത് ,മുഴപ്പിലങ്ങാട് ,താഴെചൊവ്വ എന്നിവിടങ്ങളിൽ ' ബൈപ്പാസ് നിർമ്മാണം പരിശോധിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ ജില്ലയിലെ ദേശീയപാതാ വികസന പ്രവർത്തികൾ 2024 ഓടെ പരിപൂർണ്ണമായും പൂർത്തിയാക്കാൻ കഴിയും. കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറു വരി പാത വികസനം 2025 ഓടെ പൂർത്തീകരിക്കും. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു 'ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് റെയിൽവെ അധികൃതരുമായി പ്രത്യേക ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഫീൽഡ് വിസിറ്റ് സംബന്ധിച്ച് സൂപ്രണ്ടിംഗ് എഞ്ചിനിയർമാർ രേഖാമൂലം മന്ത്രിയെ അറിയിക്കേണ്ടതുണ്ട്. മാസത്തിൽ ഒരിക്കൽ സൂപ്രണ്ടിംഗ് എഞ്ചിനിയർമാർ റോഡിലൂടെ സഞ്ചരിച്ച് പരിശോധന നടത്തണം. ഉദ്യോഗസ്ഥരെ മോണിറ്റർ ചെയ്യാൻ ഉദ്യോഗസ്ഥ തലത്തിൽ സംവിധാനമൊരുക്കും മന്ത്രി അറിയിച്ചു.
ഭൂമിയേറ്റടുക്കുന്നത് മുതൽ ദേശീയപാതാ വികസനത്തിനായി ഫലപ്രദമായ ഇടപെടാലാണ് സംസ്ഥാന സർക്കാർ നടത്തിയത്. ഭൂമിയേറ്റടുക്കാൻ 5580 കോടി രൂപയാണ് വിനിയോഗിച്ചത്. .പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, കളക്ടർ എസ്.ചന്ദ്രശേഖർ, എൻ.എച്ച്. എ.ഐ.റീജിയണൽ ഓഫീസർ ബി.എൽ.മീണ, പ്രൊജക്ട് ഡയരക്ടർ അഭിഷേക് തോമസ് വർഗ്ഗീസ്, മറ്റ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ മന്ത്രിയെ അനുഗമിച്ചു.
പരിശോധിക്കാൻ മുഖ്യമന്ത്രിയുമിറങ്ങും
രണ്ടാഴ്ചയിലൊരിക്കൽ ദേശീയപാതാ വികസന പ്രവൃത്തികൾ പരിശോധിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താനും ഉദ്യോഗസ്ഥസംഘവും പരിശോധന നടത്തിയതെന്ന് മന്ത്രി പറഞ്ഞു.ജില്ലാതല പരിശോധന വേറെ നടത്തും.മുഖ്യമന്ത്രിയും പരിശോധനയിൽ പങ്കെടുക്കും. വടകര മുതൽ കണ്ണൂർ ജില്ലയിലാകെ നിയമസഭാ മണ്ഡല അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.