
കണ്ണൂർ: കണ്ണൂർ വൈസ് ചാൻസലർ അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തികൊണ്ടുസർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി സിൻഡക്കേറ്ററിയാതെ വി.സി ശുപാർശ ചെയ്ത കോളേജിന്റെ എൻ.ഒ.സി ഹൈക്കോടതി റദ്ദാക്കി. കാസർകോട് പടന്ന ടി.കെ.സി ട്രസ്റ്റിന് കോളേജ് അനുവദിക്കുന്നതിന് വേണ്ടിയുള്ള നടപടികളിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ തന്റെ അധികാരം ദുർവിനിയോഗം ചെയ്തുവെന്നുഹൈക്കോടതി കണ്ടെത്തി.
കോളേജ് അനുവദിക്കാൻ വേണ്ടുന്ന അടിസ്ഥാന യോഗ്യതയില്ലെന്നും അപേക്ഷയിൽ നിന്നും ട്രസ്റ്റ് നൽകിയ മറ്റു രേഖകളിൽ നിന്നും വെളിവായിട്ടും ഇൻസ്‌പെക്ഷൻ നടത്താനും റപ്പോർട്ട് അംഗീകരിക്കാനും വൈസ് ചാൻസലർ നടത്തിയ നടപടി തെറ്റാണെന്നു കോടതി പറഞ്ഞു.സർവകലാശാല ചട്ടങ്ങൾക്കു വിരുദ്ധമാണ് നടപടിയെന്നും കോടതി നിരീക്ഷിച്ചു.
അഞ്ചേക്കർ വേണ്ടിടത്ത് ടി.കെ.സി ട്രസ്റ്റിന്റെ പക്കൽ മൂന്നേക്കർ സ്ഥലം മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ തന്നെ രണ്ടേക്കർ നെൽവയലാണ്. എന്നിട്ടും സിൻഡക്കേറ്റ് അനുമതി ഇല്ലാതെ ഇൻസ്‌പെക്ഷൻ നടത്താൻ വൈസ് ചാൻസലർ ഉത്തരവിട്ടിരുന്നു. ഇൻസ്‌പെക്ഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ ഭരണാനുമതി നൽകിയത്. ഈ നടപടിയാണ് കോടതി റദ്ദാക്കിയത്.വൈസ് ചാൻസലറുടെ നടപടികളെ കോടതി നിശിതമായി വിമർശിച്ചു.ടി.കെ.സിയുടെ അപേക്ഷ സർവകലാശാല ചട്ടങ്ങൾ പ്രകാരം പരിഗണിക്കാനും കോടതി ഉത്തരവ് ഇട്ടു. അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുമാത്രമേ ഇനി പരിഗണിക്കാൻ സാധിക്കുകയുള്ളുവെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.
ഇൻസ്‌പെക്ഷൻ റിപ്പോർട്ട് കോളജിനു എതിരാണെന്ന് സർവകലാശാല അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ എങ്കിൽ റപ്പോർട്ട് അംഗീകരിച്ചത് എങ്ങനെയാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.സർവകലാശാലയുടെ നടപടി ചോദ്യം ചെയ്ത് വിവിധ ഹർജികൾ അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിറക്കിയത്. ഹർജിക്കാർക്കായി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി