ആറളം: അയ്യൻകുന്ന് വില്ലേജിൽ നടക്കുന്ന റീസർവേയുടെ ഭാഗമായി ആറളം വില്ലേജ് പരിധിയിൽപ്പെട്ട എടൂരിൽ മരാമത്ത് റോഡും ജനവാസ കേന്ദ്രങ്ങളും കടന്ന് അതിർത്തി കല്ലുകൾ സ്ഥാപിച്ചതിനെ തുടർന്നുണ്ടായ പ്രശ്‌നം പഠിച്ച് പരിഹാരം ഉണ്ടാക്കാൻ സർവേ ഡയറക്ടറെ ചുമതലപ്പെടുത്താൻ തിരുവന്തപുരത്തു നടന്ന മന്ത്രിതല യോഗത്തിൽ തീരുമാനം. റീസർവ്വെയുടെ ഭാഗമായി പുഴ പുറമ്പോക്കായി കണക്കാക്കി ജനവാസ മേഖലയിൽ സർവ്വെ കല്ല് സ്ഥാപിച്ച പ്രശ്‌നം പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ, റവന്യൂ മന്ത്രിമാർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.

ആധാരവും പട്ടയവും ഉൾപ്പെടെ ഉള്ളതും നികുതി അടയ്ക്കുന്നതുമായ കൈവശ സ്ഥലം പുഴ പുറംപോക്ക് ആക്കി കൈവശപ്പെടുത്തുന്ന സമീപനം ഉണ്ടാവില്ലെന്നു മന്ത്രിമാർ കർമ്മ സമിതി അംഗങ്ങൾക്ക് ഉറപ്പു നൽകി. ഇക്കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനായി സർവേ ഡയറക്ടർ സാംബ ശിവറാവുവിനെ ചുമതലപ്പെടുത്തി. കളക്ടർ എസ്.ചന്ദ്രശേഖരനും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സർവേ ഡയറക്ടറെ സഹായിക്കും. രണ്ടാഴ്ചക്കകം ഇക്കാര്യത്തിൽ മന്ത്രിമാർക്ക് സർവേ ഡയറക്ടർ റിപ്പോർട്ട് സമർപ്പിക്കണം. വെമ്പുഴ പുഴ തീരത്ത് എടൂർ മുതൽ വാളത്തോട് വരെ പുഴയുടെ ഇരു കരകളിലും താമസിക്കുന്ന 100 ഓളം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ പ്രശ്‌നത്തിൽ സണ്ണി ജോസഫ് എം.എൽ.എയും എടൂർ വെമ്പുഴച്ചാൽ കർമ്മ സമിതിയും ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളും ആവശ്യപ്പെട്ടത് അനുസരിച്ചു കഴിഞ്ഞദിവസം തിരുവനനന്തപുരത്ത് റവന്യൂ, തദ്ദേശ ഭരണ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ എം.എൽ.എ, കളക്ടർ, ഇരു പഞ്ചായത്ത് പ്രസിഡന്റുമാർ, ബന്ധപ്പെട്ട സർവേ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നത്.

രേഖകളിൽ ചേർത്ത പേരു മാത്രം കണക്കിലെടുത്ത് പുഴ എന്ന നിലയിൽ കണക്കാക്കരുത്. ഇതു തോട് ആണ്. 200 മീറ്ററിൽ ഈ തോടിൽ 3 പാലങ്ങൾ ഉണ്ട്. ശരാശരി 15 മീറ്റർ ആണ് വീതി എന്നതു ഇതിനു തെളിവ് ആണ്.

എം.എൽ.എ സണ്ണി ജോസഫ്

കൈവശ സ്ഥലം നഷ്ടമാകരുത്

രേഖകൾ ഉൾപ്പെടെ ഉള്ളവരുടെ കൈവശ സ്ഥലം നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നു മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ് എന്നിവർ ഉദ്യോഗസ്ഥരോടു നിർദ്ദേശിച്ചു. ലാന്റ് റവന്യു കമ്മീഷണർ കെ. ബിജു, സർവ്വെ ഡയറക്ടർ സാംബശിവറാവു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജേഷ് (ആറളം), കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അയ്യൻകുന്ന്), അംഗങ്ങളായ സജി മച്ചിത്താന്നി, സുധാകരൻ, എടൂർ വെമ്പുഴച്ചാൽ, കർമ സമിതി കൺവീനർ വി.കെ.ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.