കണ്ണൂർ: പശ്ചിമഘട്ട പഞ്ചായത്തുകളിലെ തദ്ദേശ സ്ഥാപന പരിധിയിലെ തോടുകളുടെയും ജല സ്രോതസ്സുകളുടെയും അതിർത്തികൾ ഡിജിറ്റൽ മാപ്പുകളിൽ സൂക്ഷിക്കുന്ന 'മാപ്പത്തോൺ" പ്രവർത്തനങ്ങൾക്ക് തുടക്കം. കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ തോടുകളുടെ വിശദാംശങ്ങൾ അടയാളപ്പെടുത്തിക്കൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ജില്ലയിലെ ചെറുപുഴ, ഉദയഗിരി, ആലക്കോട്, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, അയ്യൻകുന്ന്, ആറളം, പായം, പടിയൂർ, ഉളിക്കൽ, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന് പഞ്ചായത്തുകളിലെയും ഇരിട്ടി, ശ്രീകണ്ഠപുരം നഗരസഭയിലെയും തോടുകളും ജല സ്രോതസ്സുകളുമാണ് ഡിജിറ്റൽ മാപ്പുകളിലേക്ക് അടയാളപ്പെടുത്തുന്നത്. തോടുകളും ജല സ്രോതസ്സുകളും ഭാവിയിൽ നികത്തുന്നതും വഴി തിരിച്ചു വിടുന്നതുമുൾപ്പെടെ ഇല്ലാതാക്കാനും ഇവയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള രൂപരേഖ തയ്യാറാക്കുവാനും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ മാപ്പിംഗ് നടത്തുന്നത്.
മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു മാപ്പത്തോൺ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വി. വിനോദ്, വനജ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, മുഴക്കുന്ന് സഹകരണ ബാങ്ക് പ്രസിഡന്റ് വൽസൻ, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
എറണാകുളം ജില്ലയിലെ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പാർവ്വതി, കോട്ടയം ജില്ലയിലെ റിസോഴ്സ് പേഴ്സൺ ശരത് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

ശേഷം 'ഇനി ഞാൻ ഒഴുകട്ടെ" ക്യാമ്പയിൻ

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സന്നദ്ധരായ വിദ്യാർത്ഥികൾ, ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരുടെ സഹായത്തോടെയാണ് മാപ്പത്തോൺ പ്രവർത്തനം പൂർത്തീകരിക്കുക.
സംസ്ഥാന ഐ.ടി മിഷന്റെ സഹകരണത്തോടെ ഹരിത കേരളം മിഷനാണ് 'ഡിജിറ്റൽ മാപ്പത്തോൺ" സംഘടിപ്പിക്കുന്നത്. മാപ്പത്തോൺ പൂർത്തീകരിക്കുന്ന മുറയ്ക്ക് പശ്ചിമഘട്ട പഞ്ചായത്തുകളിലെ തോടുകളിൽ
'ഇനി ഞാൻ ഒഴുകട്ടെ" എന്ന ക്യാമ്പയിനും തടയണ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കും.