കോഴിക്കോട്: അസൗകര്യങ്ങൾക്ക് വിട, തോണിക്കടവിന്റെയും കരിയാത്തും പാറയുടെയും സൗന്ദര്യം ഇനി ആവോളം ആസ്വദിക്കാം. തോണിക്കടവിൽ ഡ്രെയിനേജ്, കരിയാത്തും പാറയിൽ സഞ്ചാരികൾക്കായി റാമ്പ്, വേസ്റ്റ് മാനേജ്മെന്റിന് ഇൻസിനേറേറ്റർ, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങി ഒട്ടേറെ വികസന പദ്ധതികൾക്ക് തോണിക്കടവ് - കരിയാത്തുംപാറ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ടൂറിസം മാനേജ്മെന്റ് കമ്മിറ്റി യോഗം അനുമതി നൽകി. ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢിയുടെ സാന്നിദ്ധ്യത്തിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ വിനോദ സഞ്ചാര കേന്ദ്രത്തിലെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഓണത്തോടനുബന്ധിച്ചു നടത്തിയ തോണിക്കാഴ്ച്ച 2022 എന്ന പരിപാടിയുടെ നടപടിക്രമങ്ങളും വരവ് ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു. പാറക്കടവിലുള്ള ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഈ ഗേറ്റിലൂടെയുള്ള പ്രവേശനം സഞ്ചാരികളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കാമെന്ന് അഡ്വ. കെ എം സച്ചിൻ ദേവ് എം.എൽ. എ നിർദ്ദേശിച്ചു. ടേക്ക് എ ബ്രേക്ക് പദ്ധതി നവംബറിൽ തന്നെ പൊതുജനങ്ങൾക്കായി തുറക്കാമെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകി.പാർക്കിംഗ് സൗകര്യം വിപുലപെടുത്തുന്നതിനും വരുമാനത്തിന്റെ അഞ്ച് ശതമാനം തുക ഗ്രാമപഞ്ചായത്തിന് നൽകാൻ ഗവൺമെന്റിനോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ഗ്രാമ പഞ്ചായത്ത് അംഗം അരുൺ ജോസ്, കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയർ ഗിരീഷ്‌കുമാർ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വി.ജെ സണ്ണി, അഡ്വ. കെ.എം തോമസ്, കെ. വൈ.ഐ.പി അസ്സി. എക്സി. എൻജിനീയർ ഹബി സി എച്ച്, എ. ഇ ഫൈസൽ. കെ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ടേക്ക് എ ബ്രേക്ക്
പാർക്കിംഗ് സൗകര്യം