കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ നിന്ന് ഒഴിഞ്ഞ വ്യാപാരികളുടെ പുനരധിവാസം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇന്നത്തെ ധനകാര്യ കമ്മിറ്റിയിൽ ചർച്ച ചെയ്യും. താഴത്തെ നിലയിലുള്ള വ്യാപാരികൾക്ക് എ ബ്ലോക്ക് പൊളിച്ചശേഷം അവിടെ സൗകര്യമൊരുക്കുമെന്നും രണ്ട്, മൂന്ന് നിലകളിൽ ഉള്ളവരെ നാഗമ്പടം സ്റ്റാൻഡ്, തിരുവാതുക്കൽ എന്നിവടങ്ങളിലേക്ക് മാറ്റുമെന്നുമാണ് നഗരസഭ പറയുന്നത്. ഇത് സംബന്ധിച്ചും പുതിയ കടകളിൽ വ്യാപാരികൾ നൽകേണ്ട വാടക സംബന്ധിച്ചും ഇന്ന് തീരുമാനമെടുക്കും. നാളെ ചേരുന്ന കൗൺസിൽ യോഗത്തിലെ അന്തിമതീരുമാനം ഉണ്ടാകൂ. നിലവിൽ നാഗമ്പടത്തെ കെട്ടിടത്തിലേക്ക് മാറാൻ സമ്മതമറിയിച്ച് എട്ടു വ്യാപാരികൾ കത്തുനൽകിയിട്ടുണ്ട്.

നാളത്തെ കൗൺസിൽ യോഗത്തിന് ശേഷം ഗതാഗത ഉപദേശക കമ്മിറ്റി കൂടി പൊലീസുമായി ആലോചിച്ച ശേഷം ബസ് സ്റ്റാൻഡ്, ടാക്സി സ്റ്റാൻഡ് എന്നിവ മാറ്റുന്ന കാര്യം പരിഗണിക്കും. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സർവേ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. ഇത് കൗൺസിൽ അംഗീകരിച്ച ശേഷമാകും പൊളിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക. അതേസമയം, പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നഗരസഭയുമായി ബന്ധപ്പെട്ട 14 ആർക്കിടെക്ടുമാർ 12നും 15നും ഇടയിൽ ചേരുന്ന കൗൺസിൽ യോഗത്തിൽ പ്രസന്റേഷൻ നടത്തും. ഇതിൽ നിന്ന് ഒരാളെ തെരഞ്ഞെടുത്ത ശേഷം വിശദമായ റിപ്പോർട്ട് തയാറാക്കി വേണം നിർമ്മാണ നടപടികളിലേക്ക് നീങ്ങാൻ.