sunil-kumar-

കോട്ടയം: ജോലിക്കു പോകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് അരീപ്പറമ്പിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ച സംഭവത്തിലേക്ക് നയിച്ചതെന്ന് പൊലീസ്.അരീപ്പറമ്പ് അയ്യൻകുന്ന് കളത്തുപറമ്പിൽ സുനിൽകുമാർ (52),ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്. മഞ്ജുള ജോലിക്ക് പോകുന്നത് ഇഷ്ടമില്ലാതിരുന്ന സുനിൽകുമാർ ഇതേച്ചൊല്ലി വഴക്കുണ്ടാക്കുമായിരുന്നെന്ന് സമീപവാസികൾ പൊലീസിനോട് പറഞ്ഞു. ജോലിക്കു പോകുന്നതു കാരണം പ്രായമായ അമ്മയെ നോക്കുന്നില്ലെന്നായിരുന്നു പരാതി.

ഞായറാഴ്ച വൈകിട്ട് ഏഴരയോടെ മകൻ ദേവാനന്ദ് ഫുട്‌ബോൾ കളികഴിഞ്ഞെത്തിയപ്പോഴാണ് അടുക്കളയോട് ചേർന്ന മുറിയിൽ നിലത്ത് കിടക്കുന്ന നിലയിൽ മഞ്ജുളയെയും മറ്റൊരു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ സുനിലിനെയും കണ്ടത്.ജീവനുണ്ടായിരുന്ന മഞ്ജുളയെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു.

10 വർഷം മുൻപാണ് കാർപെന്ററായ സുനിൽ സ്വദേശമായ മാലത്ത് നിന്ന് അരീപ്പറമ്പിലേക്ക് താമസം മാറിയത്.മഞ്ജുള അമയന്നൂരിലെ ബേക്കറി ജീവനക്കാരി ആയിരുന്നു.മകൻ ദേവാനന്ദ് എൻജിനിയറിംഗ് വിദ്യാർത്ഥിയും മകൾ അക്ഷര ചങ്ങനാശേരിയിൽ ബ്യൂട്ടീഷനുമാണ്.സംഭവ ദിവസം അയൽവാസിയായ ശശിയും സുനിലും ചേർന്ന് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു.സംഭാഷണത്തിനിടെ അവസാനത്തെ തിരുവത്താഴമാണെന്ന് സുനിൽ പറയുകയും ചെയ്തു.മരിക്കാൻ പോകുകയാണോയെന്ന് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയാണുണ്ടായത്.ശശി പോയ ശേഷമാണ് സുനിൽ ഭാര്യയെ ബേക്കറിയിൽ നിന്ന് കൂട്ടിക്കൊണ്ടു വന്നത്.തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയശേഷം സുനിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം.

പോസ്റ്റ്‌മോർട്ടത്തിനുശേഷം കുമ്മനത്തെ മഞ്ജുളയുടെ വീട്ടിൽ ഇരുവരുടെയും സംസ്‌കാരം നടത്തി.